Thursday, 27 November 2014

ചുവന്ന സിന്ദൂരപ്പൊട്ട്







ഞാനവരെ ആദ്യമായി കാണുമ്പോഴും ആ വലിയ ചുവന്ന സിന്ദൂരപൊട്ട് അവരുടെ നെറ്റിയിലുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാകാം ഞാനവരെ കണ്ടത് തന്നെ. വലിയ സൗന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത മുഖത്ത് പക്ഷെ ആ പൊട്ട് ജ്വലിച്ചു നിന്നു. അവര്‍ ഒരുപാട് സുന്ദരിയാണെന്ന് എനിക്ക് തോന്നിച്ചു. പിന്നീട് ഓരോ തവണയും ആ വലിയ പൊട്ട് എന്റെ കണ്ണുകളിലുടക്കി. അറിവുവെച്ചുവെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട കാലത്ത് എന്നോ ആണ് അവരെന്റെ അമ്മായിയാണെന്ന് ഞാന്‍ മനസിലാക്കുന്നത്. അതിന്റെ പേരില്‍ അവരോട് പ്രത്യേകിച്ച് ഒരു സ്‌നേഹവും തോന്നിയിരുന്നില്ലെങ്കില്‍ കൂടിയും ആ ചുവന്ന പൊട്ടിനെ ഞാന്‍ സ്‌നേഹിച്ചിരുന്നു. അവരെന്നോട് സംസാരിക്കുമ്പോഴൊക്കെയും ഞാനാ സിന്ദൂരപ്പൊട്ടിലേയ്ക്ക് ഉറ്റ് നോക്കി. ആ പൊട്ടിനൊരു പ്രത്യേക ചന്തം തന്നെയുണ്ടായിരുന്നു. ആ പൊട്ട് അവരെ പ്രൗഡയായൊരു ഹിന്ദു സ്ത്രീയെ പോലെ തോന്നിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ ഈ കേരളത്തില്‍ ഹിന്ദു സ്ത്രീകള്‍ മാത്രമാണ് ഇങ്ങനെ പൊട്ട് കുത്തുന്നത് ഞാന്‍ കണ്ടിട്ടിള്ളു. മതങ്ങള്‍ക്കൊന്നും ജീവിക്കുവാനുള്ള വെപ്രാളത്തില്‍ സാധാരണക്കാരുടെ ദൈന്യതയ്ക്കിടയില്‍ വലിയ സ്ഥാനമില്ലെന്ന തിരിച്ചറിവിലെത്താത്ത ആ കുട്ടിക്കാലത്ത് പല തവണ ഞാന്‍ അമ്മയോട് അമ്മായി ഹിന്ദുവാണോ... അമ്മാവന്‍ കല്ല്യാണം കഴിച്ചത് പ്രേമിച്ചാണോ.. മുതലായ ചോദ്യങ്ങള്‍ ചോദിച്ചത് ഇന്നും ഓര്‍മ്മിക്കുന്നു. അന്ന് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കേട്ട് ഞാന്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. കേട്ടറിവുകളില്‍ പ്രണയവും അന്യജാതിക്കാരെ കല്ല്യാണം കഴിക്കുന്നതുമെല്ലാം തെറ്റാണെന്ന ഒരു ധാരണ ഞാന്‍ വെച്ചുപുലര്‍ത്തുകയുടെ ചെയ്തിരുന്നു. 

അവരുടെ നെറ്റിയിലെ പൊട്ടിന്റെ വലിപ്പത്തിന് ഒരിക്കലും ഒരു മാറ്റവും ഞാന്‍ കണ്ടില്ല. ഒരിക്കലും ആ പൊട്ടില്ലാതെയുംെ അവരെ കണ്ടിട്ടില്ല. അതെപ്പോഴുമിങ്ങനെ ആ വലിയ നെറ്റിയിലൊരു ചുവന്ന സൂര്യനെ പോലെ കാണപ്പെട്ടു. ഋതുക്കള്‍ മാറിമാറിവന്നു. ആളുകള്‍ക്കും നാടിനുമെല്ലാം മാറ്റങ്ങള്‍ ഉണ്ടായി.. പക്ഷെ ഇതൊന്നും അവരുടെ ചുവന്ന പൊട്ടിനെ മാത്രം ബാധിച്ചില്ല. ഒരു മോഡേണ്‍ ഡിസൈനര്‍ പൊട്ടുകളും ആ സിന്ദൂരപൊട്ടിന് പകരം സ്ഥാനം പിടിച്ചില്ല. അതെന്നും അങ്ങനെ ഒരു ആചാരം പോലെ അവരുടെ നെറ്റിയില്‍ തിലകമായി നിലകൊണ്ടു.

ഒരിക്കലും തനിച്ച് പോയിട്ടില്ലാത്ത നാട്ടിലേയ്ക്ക് ആള്‍കൂട്ടത്തില്‍ ഏകയായി, ബസ്സിലിരിക്കുമ്പോള്‍ നിഷ്‌കളങ്കമായ കുറേ മുഖങ്ങളായിരുന്നു മനസില്‍. ഓടി മറയുന്ന മരങ്ങളില്‍ കാലങ്ങളും തെളിഞ്ഞു കണ്ടു. ബസ്സിറങ്ങുമ്പോഴെ, ഉയര്‍ന്നു നില്‍ക്കുന്ന പള്ളിഗോപുരങ്ങള്‍ കണ്ണിലുടക്കി. കെട്ടിയുയര്‍ത്തിയ പടികള്‍ കയറുമ്പോള്‍ ഒരു കൗതുകത്തിന് എണ്ണി ഒന്നേ...,രണ്ടേ...,മുന്നേ... പത്ത്...,പതിനഞ്ച് കഴിഞ്ഞപ്പോഴേ കിതച്ചു തുടങ്ങിയിരുന്നു. പിന്നീട് അത് എണ്ണാന്‍ മറന്നു. തുറന്നു കിടന്ന പള്ളിയില്‍ തികഞ്ഞ നിശബ്ദത.. ആരെയോ കാത്തിരിക്കുന്നത് പോലെ പള്ളി... ചുറ്റുമുള്ള ചെടികള്‍.. മരങ്ങള്‍... കാത്തിരിക്കുകയാണ്..., കൂടെ ഞാനും.... പതിയെ പള്ളി മണി മുഴങ്ങി... ഒറ്റയും പെട്ടയും... ണിം... ണിംണിം.... ണിം.... ണിംണിം.... ശൂന്യമായിരുന്നു മനസെങ്കിലും ഹൃദയമിടിപ്പിന്റെ വേഗത കൂടി... പതിയെ പുറത്തിറങ്ങി... നീണ്ടു കിടക്കുന്ന പടികളില്‍ നിന്നും ചെമ്മണ്ണു പുതച്ച വഴികളിലേയ്ക്ക് കണ്ണുകള്‍ പാഞ്ഞു...

വഴിയുടെ അറ്റത്ത് ഒരാള്‍ രൂപം.. അത് രണ്ടും മൂന്നുമായി വര്‍ദ്ധിച്ചു..... വരി നീണ്ടു വന്നപ്പോള്‍ കണ്ടു.... കറുത്തപ്പെട്ടി.... എന്തുകൊണ്ടോ പിന്‍തിരിഞ്ഞു നടക്കുവാനാണ് തോന്നിയത്... പള്ളിയിലേയ്ക്ക് കയറി... കാത്തിരുന്നു വീണ്ടും... ഓരോരുത്തരായി പള്ളിയിലേയ്ക്ക്...ആള്‍കൂട്ടത്തെ വകഞ്ഞു മാറ്റി ചെന്ന് ആ പെട്ടിക്കകത്തെ നിഷ്‌കളങ്കമായ മുഖം കാണാനായി പരതുമ്പോള്‍ കണ്ണുടക്കിയത് അരികിലിരുന്ന് പൊട്ടിക്കരയുന്ന മുഖത്തേയ്ക്കാണ്... അലറികരയുന്ന മുഖം കണ്ണിലുടക്കിയപ്പോള്‍ ഇടനെഞ്ചിലൊരു കടലിരമ്പി..... ചുവന്ന സിന്ദൂരത്തിന്റെ സ്ഥാനത്ത് വര്‍ഷങ്ങളുടെ മുദ്രയായി കറുത്ത കറ....

പാരമ്പര്യത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഒക്കെ ചിഹ്നമായി മാഞ്ഞു പോകപ്പെട്ട ആ സിന്ദൂരുത്തിന്റെ കറ ഇപ്പോഴും ആ മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നുണ്ട്...


Saturday, 15 February 2014

എഴുത്ത്



എഴുതാന്‍ മറന്ന വരികളില്‍ ഓരോന്നിലും
നീയും ഞാനുമുണ്ടെന്നത് നീ അറിഞ്ഞതേയില്ല
ഭ്രാന്തിന്റെ ആഴങ്ങളില്‍ ചങ്ങലകളെ പേടിച്ച് ഞാന്‍
കരയുമ്പോള്‍, നെഞ്ചിലൊരു നെരിപ്പോടോടെ
നീയന്ന് വലിച്ചെറിഞ്ഞത് നിന്റെ കീശയിലെ
മഷിതീരാറായ ചുവന്ന മഷിപ്പേനയായിരുന്നു.

കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ലാഘവം !
പതറിയ മനസിന്റെ ശ്രദ്ധ പേനയിലേയ്ക്ക്...
തിരിച്ചും മറിച്ചും കണ്ണിലേയ്ക്ക്, മനസിലേയ്ക്ക്
ആവാഹിക്കുമ്പോള്‍ തിരിച്ചറിവും നഷ്ടമായിരുന്നു
ഭ്രാന്തായിരുന്നു, ഞാനൊരു ഭ്രാന്തിയായിരുന്നു

പേനകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു,
പേനകള്‍ക്കായി വാശിപിടിച്ചു കൊണ്ടേയിരുന്നു
പക്ഷേ എപ്പോഴോ എഴുതാന്‍ മറന്നിരിക്കുന്നു.
മറവിയുടെ ആഴങ്ങളില്‍ അക്ഷരങ്ങള്‍ക്ക് ഒടിവുകളും
വളവുകളും കൂടി, കോറിയിടുന്നവയെല്ലാം
കുത്തിവരകളായി...രൂപങ്ങളില്ലാത്തവ, മനസുപോലെ.




എന്നിട്ടും അവയുടെ ആഴങ്ങളെ തേടാനിറങ്ങി
നീയെന്നെ മോഹിപ്പിച്ചു.... ഞാന്‍ കാത്തിരുന്നു
രൂപാന്തരങ്ങളില്‍ നിന്ന് നീ നിന്നെയും
പിന്നെയീ എന്നെയും കണ്ടെത്തുമെന്ന്...പക്ഷെ
കുത്തിവരകളില്‍ നീ മഷി കുടഞ്ഞൊഴിച്ചു...

വികൃതമായി തീര്‍ന്ന എഴുത്തുകളില്‍ നിന്ന്,
മഷിപ്പടര്‍പ്പുകളില്‍ രൂപങ്ങളെ കണ്ടെത്തുവാന്‍
ശ്രമിക്കുമ്പോള്‍ ഈ ഭ്രാന്തിന് ഒരു സുഖമുണ്ടായിരുന്നു
ഒന്നുമറിയാത്തവന്റെ നിഷ്‌കളങ്കതയുടെ സുഖം...
പുഞ്ചിരി... നിസ്സഹായത.... ഇത്തിരി സ്‌നേഹവും

മറന്നു, എഴുത്തിനെ...അക്ഷരങ്ങളെ...നിന്നെ
പിന്നെ എന്നെയും.... ഒക്കെയും...എല്ലാം മറന്നു.
കാലാന്തരങ്ങളില്‍ കരിവാരിത്തേച്ച മുഖങ്ങളെ
കാണുമ്പോള്‍ മാത്രം ഞാന്‍
ഭ്രാന്തിയായി മാറി.... തനി ഭാന്ത്രില്‍ ഞാന്‍
ഉറക്കെയുറക്കെ അട്ടഹസിച്ചുകൊണ്ടേയിരുന്നു..

.........................................................................................

Thursday, 28 November 2013

ഞാന്‍.......



എവിടെയോ അസ്തിത്വം നഷ്ടപ്പെടുന്നു. ഞാന്‍..., ഞാനല്ലാതാകുന്നു.. ഈ മാറ്റത്തിന് ഒരു സുഖമുണ്ട്... പക്ഷെ എന്നെ ഞാനാക്കിയ എന്നെ ഓര്‍ക്കുമ്പോള്‍ നെഞ്ചിലൊരു നെരിപ്പോട്... മഴ പെയ്യുന്നതേയില്ല... (പെയ്യുന്നത് ഞാന്‍ അറിയുന്നില്ല), പുലരി കാണുന്നില്ല, പകലുകള്‍ രാത്രികളാകുന്നു... രാത്രികള്‍ പകലുകളും.... വായന മരിച്ചിരിക്കുന്നു.. തൂലിക കാണാതെ പോയി... ഇന്നലകളില്ല... നാളെകളുമില്ല.. ഇന്നില്‍ മാത്രം ജീവിക്കുന്നു.

നിരാശ... വ്യക്തമായ നിരാശ... നഷ്ടബോധം... പുച്ഛം തോന്നുന്നു. അതെ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്ന നിമിഷങ്ങള്‍... പരമ പുച്ഛം...

വേദനകളില്ല.. ശ്വാസംമുട്ടലുകള്‍ ശീലമായിരിക്കുന്നു. ഉള്ളിലേയ്ക്ക അരിച്ചിറങ്ങുന്ന തണുപ്പ് തണുപ്പല്ലാതായിരിക്കുന്നു... കസേരകള്‍ സന്തതസഹചാരികളെപോലെ... അക്ഷരങ്ങളുടെ വടിവുകളും ഒടിവുകളും മറന്നു തുടങ്ങുന്നു. മുന്നില്‍ ആകെയുള്ളത് ഈ വൃത്തികെട്ട വെളിച്ചം മാത്രമാണ്... മുന്നിലെ ചതുരക്കട്ട പുറപ്പെടുവിക്കുന്ന വെളിച്ചം... നിറമില്ലാത്തത്... ഉറക്കങ്ങളില്‍ ദൃശ്യങ്ങള്‍ ഓടി മറയുന്നു.. വേഗതയുടെ നിമിഷങ്ങള്‍ വിളിച്ചു കൂവുന്നു... ചെവിയില്‍ മുഴങ്ങുന്നതൊക്കെയും മിനിട്ടുകളോ നിമിഷങ്ങളോ മാത്രം ബാക്കിയെന്ന ഓര്‍മ്മപ്പെടുത്തലുകള്‍.... തയ്യാറായിരിക്കാനുള്ള സന്ദേശം... മനസ് എവിടെയാണ്...

എവിടെയും പണയപ്പെടുത്തിയ എന്റെ മനസ് എന്റെ ഓര്‍മ്മകളിലില്ല... പക്ഷെ അത് എന്റെ കൈയ്യിലുമില്ല... എവിടെപോയി ആവോ... ഓര്‍മ്മകളും നഷ്ടപ്പെട്ടിരിക്കുന്നു... ഉറക്കം... ഉറക്കം മാത്രം... ഉറക്കങ്ങള്‍ക്കിടയിലെ യാന്ത്രകിമായ ഓട്ടപ്പാച്ചിലുകള്‍ മാത്രമാണ് എന്റെ ദിവസങ്ങള്‍...

ബോറടിക്കുന്നു.... ശരിക്കും ബോറടിക്കുന്നു.. ശരിക്കും മടുത്തിരിക്കുന്നു... പറയാതിരിക്കാന്‍ വയ്യ... പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം... പക്ഷെ പറയാതിരിക്കുന്നതെങ്ങനെ.....


Thursday, 15 August 2013



കാലം വീണ്ടും കണക്കുകൾ ആവർത്തിക്കുന്നു. ഒരേ പുസ്തകത്തിന്റെ അതേ പകർപ്പ്.... വേദനകളുടെ ആഴത്തിന് പക്ഷെ ഒരേ അളവായിരുന്നില്ല... അപക്വതയുടെ ചാപല്യവും പക്വമായ മനസിന്റെ വേദനയും തമ്മിൽ ജന്മാന്തരങ്ങളുടെ ദൈർഘ്യം. പാഴായി പോയ ഒരു പണി ചെയ്തതിന്റെ നിരാശയിൽ ആകും പണിപ്പുരയിലെ ആശാരി... 24 വർഷങ്ങൾ കാത്തിരുന്നിട്ടും ഒന്നും നേടാനാവാത്ത പ്രതിമ നിർമ്മിച്ച ആശാരിയുടെ വികൃത ചിത്രമായി ഈശ്വരൻ മാറിയിരിക്കുന്നു.... ദൈവമേ നിനക്കും തെറ്റ് പറ്റിയിരിക്കുന്നുവെന്നോ ?????


Saturday, 8 June 2013



മഴ പെയ്തു തുടങ്ങുമ്പോഴെപ്പോഴോ
                                            'നീ' ഓര്‍മ്മകളിലേയ്ക്ക് കടന്നുവന്നു.
നിനക്ക് ഇരുളിന്റെ നിറം!
ചീഞ്ഞളിഞ്ഞ ശവത്തിന്റെ
നാറുന്ന ഗന്ധം!

നീ അണിഞ്ഞിരിക്കുന്നത്
മറ്റാരോ വലിച്ചെറിഞ്ഞ
ഭീകരതയുടെ മുഖംമൂടി!
ഇടക്കെവിടെയോ ഞാനറിയാതെ
മറന്നു വെച്ച കടലാസുതുണ്ടില്‍
നിന്നെക്കുറിച്ചു ഞാന്‍
കോറിയിട്ട വരികളില്‍ നീ...
നീ...നിലാവായിരുന്നു.

പരിണാമ സിദ്ധാന്തങ്ങള്‍ക്കിടയില്‍
എപ്പോഴോ നിനക്കും
മാറ്റം സംഭവിച്ചിരിക്കുന്നു.
നിന്റെ മുഖത്ത് ഞാന്‍ കണ്ട
രേഖകള്‍ നീ മൂടി മറച്ചു.
നീ...നിന്നില്‍ നിന്നും അകലെ
ഞാനറിയാത്ത ദൂരത്ത്
കാല്‍പാടുകള്‍ ഏല്‍ക്കാത്ത വഴികളില്‍
നീദ്രയെ തേടി നീ
അലയുകയാണ്.


കല്‍ത്തൂണൂകളില്‍ ആത്മാക്കളെ
ആവാഹിച്ചിരുത്തി
ആ നിലവിളിക്കായി നീ കാത്തിരിക്കുന്നു...
ബലിച്ചോറിന്റെ മിഴിനീര്‍ നനവിനെ
സ്വപ്‌നം കാണുന്നു നീ....

നീ ഭ്രാന്തന്‍........................................
നിനക്ക് മരണമില്ല, മുഷിപ്പില്ല.....
വിരസതയേല്‍ക്കാത്ത ദിനങ്ങള്‍
ഓരോന്നായ് ഇഴഞ്ഞു നീങ്ങുമ്പോള്‍
നീയെന്റെ ആത്മാവിനായ്
ദാഹിച്ചിരിക്കുമ്പോള്‍, 
ഞാന്‍ കുത്തി വരയ്ക്കുകയാണ്....
ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതകള്‍
എന്നു ഞാന്‍ തന്നെ കരുതുന്ന
 എന്റെ കിനാവുകളില്‍......
......................


Thursday, 9 May 2013

പാഥേയം



കയറ്റിറക്കത്തിന്റെ പടികള്‍
എണ്ണിത്തിട്ടപ്പെടുത്തുവാനാകാതെ
കടന്നു വന്ന കാലം
ഇന്നീ അവസാന പടിയിറക്കത്തില്‍
ഓരോ ചുവടും മനസില്‍ തെളിയുംപോലെ
അഴുകാത്ത ഭാണ്ഢത്തില്‍
കുടിനീരും പൊതിച്ചോറും
മാത്രം നിറച്ചൊരു
യാത്രയുടെ തുടക്കം

എവിടെ നിന്നെന്നുമറിയില്ല
എന്നിട്ടും തുടക്കമിതെന്ന തോന്നല്‍.
ഇടതു കൈയില്‍ എന്റെ തന്നെയൊരു
ഭാഗമായി തീര്‍ന്ന ഈ ഘടികാരത്തിന്റെ
ഓട്ടം നിലയ്ക്കും മുന്‍പെ
നിന്നെ കണ്ടെത്തുവാനാകുമെന്ന പ്രതീക്ഷ,
എന്റെ അവസാന സ്വപ്‌നം.
ഒരു പക്ഷെ ആദ്യ സ്വപ്‌നത്തിന്റെ
അവസാന വരികളും.

നേട്ടങ്ങളുടെ ഒരു വലിയ ലോകം
പിന്നില്‍ നിന്നു വിളിക്കുന്നുവെന്ന്
ആരൊക്കെയോ പ്രലോഭിപ്പിച്ചിട്ടും
എന്റെ പാദങ്ങള്‍ക്ക് കരുത്തു
പകരുന്ന എന്നിലെ പ്രണയം

ലക്ഷ്യത്തിലേയ്ക്കുള്ള യാത്രിയിലെ
എന്റെ ആദ്യത്തെ സൂചിക തന്നെ
മിഴികളെ ഈറനണിയിച്ചു,
പാദങ്ങളെ തളര്‍ത്തി
മനസിനെ എരിതീയ്യിലേയ്ക്ക്
പിടിച്ചു തള്ളിയീ കാതുകളില്‍
വിളിക്കാത്ത അതിഥിയായി കടന്നു
വന്നയാ മൊഴികള്‍
'മരണം',
എന്ന മൂന്നക്ഷരത്തിന്റെ
കുരുക്കില്‍ നീ പിടഞ്ഞു വീണുവെന്ന്

ഒടുവിലാ സത്യത്തെയുള്‍ക്കൊണ്ട്
കടന്നുവന്ന വഴികളിലെ
പൊടിപടലങ്ങളേറ്റുവാങ്ങി
മലിനമായ ആ ഭാണ്ഢത്തെ
ഈ തെരുവിലുപേക്ഷിച്ച്
തിരിച്ചു നടക്കുമ്പോള്‍
ആ തുണിക്കെട്ടിനുള്ളില്‍
എന്റെ പാഥേയം
അവശേഷിച്ചിരുന്നു.


ജീവന്റെ നിലനില്‍പ്പിനായാരോ
പകര്‍ന്നേകിയൊരു പൊതിയിലച്ചോറ്.
വെള്ളിമുറ്റി, ദൂര്‍ഗന്ധംവമിക്കുന്ന
ആ പാഥേയമുപേക്ഷിച്ചു
ഞാന്‍ നടന്നു തുടങ്ങുമ്പോള്‍
'നിന്റെയാത്മാവിന്റെ വിശപ്പിന്റെ
ദാഹം എനിക്കു പിന്നില്‍
കലപില കൂട്ടുന്നത്
ഞാനറിഞ്ഞു'.....

Wednesday, 24 April 2013

പെയ്തു തോരാത്തൊരു മഴ


ഉള്ളിലെവിടെയൊക്കെയോ
പെയ്തു തോരാത്ത ഒരു മഴയുടെ
അവശേഷിപ്പുകള്‍!!
കടിഞ്ഞാണ്‍ നഷ്ടപ്പെട്ട
മനസിന്റെ നേര്‍ത്ത വിലാപങ്ങള്‍!
ഓര്‍മ്മയുടെ ഓളങ്ങളെവിടെയോ
ചെന്നലയടിച്ച് അലിഞ്ഞില്ലാതാവുന്നു
ഒരു മരണത്തിന്റെ നേര്‍ത്ത
ശബ്ദം കാതുകളില്‍ മുഴങ്ങുന്നു.

ലക്ഷ്യങ്ങള്‍ തേടി യാത്രചെയ്യുന്ന
പഥികന്റെ ജീവിതയാത്ര
തടസ്സപ്പെടുത്തുവാന്‍ മരണത്തിന്റെ
വിളിയുമായി കാലദേവന്റെ വരവ്.

പാതി വഴിവക്കിലെവിടെയോ
ജീവിതയാത്ര നിര്‍ത്തി നീ
കാലദേവന്റെയൊപ്പം പോയി-
മറഞ്ഞപ്പോള്‍, വലിയൊരു മഴ
തകര്‍ത്തു പെയ്തിരുന്നു.
നീ നെയ്തു തന്ന സ്വപ്‌നങ്ങളും
ആ മഴയില്‍ കുതിര്‍ന്നു പോയി.

എന്റെ ഹൃദയത്തിനുള്ളില്‍
ആത്മാവിന്റെ അംശത്തിനായി
ഞാനൊരുക്കിയ ആ കിളിക്കൂട്!
ഞാനറിയാതെ തന്നെ നീ
ആ കിളിക്കൂട്ടിലേയ്ക്ക്
എങ്ങനെയോ കടന്നു വന്നു.
ജീവന്റെ ഭാഗമായി, ്ആത്മാവിന്റെ-
അംശമായി, എന്റേതു മാത്രമായി
ഞാന്‍ നിന്നെ സ്‌നേഹിച്ചു.

ആത്മനൊമ്പരത്തിന്റെ അഗാതതയി-
ലെവിടെയോ ചെന്നു പെട്ട നിന്റെ
വേദനകളൊരു മഴയിലൂടെ
അലിഞ്ഞില്ലാതാവുന്നത്് പാതിമറന്ന
നിന്റെ മുഖത്ത് പണ്ടു ഞാന്‍ കണ്ടിരുന്നു.
പക്ഷെ അതുപോലൊരു മഴയുടെ
കനത്ത യാമങ്ങളില്‍ തന്നെ നീ,
വേര്‍പാടിന്റെ ഏകാന്തത എനിക്കു-
സമ്മാനിച്ച്, ഒരുയാത്രമൊഴിപോലും
ചോദിക്കാതെയാ സ്‌നേഹക്കൂട്ടില്‍ നിന്ന്
ചിറകടിച്ച് പറന്നുയര്‍ന്നു.

നിന്റെ ചിതയിലെ ചൂട്
അന്തരീക്ഷത്തെ വിയര്‍പ്പിച്ചപ്പോള്‍
ഒരിളം തെന്നല്‍ പോലൊരു
വേനല്‍ മഴ കടന്നു വന്നു.
അതു പെയ്തു വീണതെന്റെയുള്ളിലെ
കിളിക്കൂട്ടിലേയ്ക്കായിരുന്നു.


ഇന്ന്, എന്റെ ഹൃദയത്തിന്റെ താളം
ആരുമില്ലാത്തയീ കിളിക്കൂടിന്റെ-
കാന്തതയില്‍ എവടെയോ തട്ടി
അലയടിച്ചില്ലാതാവുന്നു...!
നീ ഒഴിച്ചിട്ടുപോയ ഈ കൂട്
ആരുമില്ലാതേകമായിരിക്കുന്നു...

നീ വരുമെന്നു കരുതിയാ
മണ്‍പാതയുടെ അറ്റത്തു
കണ്ണും നട്ടു കാത്തിരുന്നപ്പോഴും
കടന്നു വന്നതൊരു പുതുമഴയായിരുന്നു.

നിനക്കു ഞാന്‍ പിണ്ഢം വച്ചു,
ബലിച്ചോറുരുട്ടി,
കൈകൊട്ടി നിന്നെ വിളിച്ചു.
അപ്പോഴും എവിടെ നിന്നെന്നറിയാതെ
ഒരു വലിയമഴ ആര്‍ത്തു കടന്നു വന്നു.
ഒലിച്ചു പോകുന്ന ബലിച്ചോറു നോക്കി
ഹൃദയം തകര്‍ന്നു നിന്ന എന്നിലേയ്ക്ക്
ബലിക്കാക്കയുടെ വിലാപം
അലയടിച്ചു കടന്നു വന്നു.
പിന്നെയത് മറ്റൊരാത്മാവിനെ തേടി
യാത്രയായിരിക്കാം.

ഇന്ന് ഒരിക്കല്‍ കൂടി ആ മഴ
തിരിച്ചെത്തിയിരിക്കുകയാണ്.
എന്തൊക്കെയോ നേടാനുള്ള ഒരു
വലിയ വെമ്പലുമായി.
ചെയ്തു തീര്‍ക്കുവാനൊരുപാടുണ്ട്
എന്ന നേര്‍ത്ത മന്ത്രണം
ആ മഴത്തുള്ളികളില്‍ നിന്നും
എനിക്കു കേള്‍ക്കാന്‍ കഴിയുന്നു.

എത്ര മഴ കടന്നു പോയാലും
നീയും നിന്റെ ഓര്‍മ്മകളും
ഒരിക്കലുമൊരു മഴയിലും
ഒലിച്ചു പോവില്ലെന്നൊരു മന്ത്രണം
ഉള്ളില്‍ ആരാലോ മുഴങ്ങുന്നു,
എന്റെ വാക്കുകളെനിക്കു തന്നെ
അവ്യയ്തമാകുന്നുവെന്നോ?

ഇന്നലത്തെ ആ മഴയുടെ
ഭീകരത ഉള്ളില്‍നിറഞ്ഞു നില്‍ക്കുമ്പോള്‍
ഭയത്തിന്റെ വലിയ കണികകള്‍
മനസിലൊരു പെരുമഴയായ് മാറുന്നു.


നീ തകര്‍ത്തു പെയ്‌തോളൂ,
പക്ഷെ നഷ്ടസ്വപ്‌നങ്ങളെനിക്ക്
സമ്മാനിച്ച് ഒന്നുമറിയാത്തപോലെ
കടന്നു പോകരുതെന്ന്
മനസാക്ഷി മന്ത്രിക്കുന്നു,
എന്റെ വേദന മനസിലാക്കി എന്നപോലെ
ആ മഴ തോരാനൊരുങ്ങുന്നതായി
എനിക്കു തോന്നി

കാലത്തിന്റെ ജീര്‍ണ്ണിച്ച
അവശേഷിപ്പുകള്‍ ബാക്കി തന്ന്...
ഈ മഴയും..........
പോകാനൊരുങ്ങുന്നുവെന്നോ....

Tuesday, 26 March 2013

അതിഥി


തനിച്ചായിരുന്ന ഒരു നട്ടുച്ചയുടെ പകലിൽ
ഉമ്മറവാതിലിൽ കേട്ട മൃദുവായൊരു
താളത്താലെന്റെ ബോധമണ്ഡലത്തെ
ഉണർത്തുവാൻ വന്നൊരു വഴിപോക്കൻ!

നട്ടുച്ചയ്ക്ക് കുളിക്കരുതെന്നു മുത്തശ്ശി പറഞ്ഞു-
തന്നത്  മറന്നു ഞാൻ ഈറൻ മുടിയും
നെറ്റിയിൽ ചന്ദനവും മിഴികളിൽ കന്മഷിയുമായി
പതിവില്ലാത്ത കോലത്തിൽ വാതിൽ തുറന്നു.

മുഷിഞ്ഞ കാവി, തിളങ്ങുന്ന മിഴികൾ
തേജസാർന്ന മുഖം, മുഖത്തേക്ക്  മിഴുയൂന്നു-
വാനാകാതെ ഞാനാ വൃദ്ധനിൽ നിന്നും
ഓടി ഒളിച്ചു, 'എന്തെ' എന്ന ചോദ്യത്താൽ

ദാഹജലം ചോദിച്ച ശബ്ദത്തിന്റെ ഗാംഭീര്യം
എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി
തിരിഞ്ഞു നടക്കുവാൻ തുനിഞ്ഞതും
'നിൽക്ക്', എന്നൊരാജ്ഞ പിന്നിൽനിന്ന്

നിന്റെ കണ്ണുകൾക്ക്‌ ജീവനുണ്ട്,നിനക്കുള്ളിൽ
ഒരുപാടു സ്വപ്നങ്ങളുണ്ട് ,പ്രണയമുണ്ട്,
കുട്ടി നീ ഭാഗ്യവതി, എന്നു മോഴിഞ്ഞയാൽ
വെള്ളമെന്ന് വീണ്ടും മൊഴിഞ്ഞു

തിരിഞ്ഞു നടന്ന എന്റെ കൈകള്‍ അറിയാതെ
വാതില്‍ പൂട്ടിലേയ്ക്ക് നീണ്ടു ഭയത്താല്‍
വെള്ളമെടുക്കാനെടുത്ത കുറച്ചു നിമിഷങ്ങള്‍
തിരിച്ചെത്തി വാതില്‍ തുറന്നു.

മുന്നില്‍ ശൂന്യത, വാതില്‍ക്കലാരുമില്ല.
വഴുതിവീണ ഗ്ലാസിനെ പിന്നിലാക്കി
മൂറ്റത്തിറങ്ങി ഞാന്‍, വീണ്ടും ശൂന്യത
ഓടുകയായിരുന്നു വഴിയിലേയ്ക്ക്

നീണ്ട വഴിയുടെ വശങ്ങളിലേയ്ക്ക്‌
പാഞ്ഞമിഴികള്‍ വീണ്ടും തോറ്റു
അന്വേഷിച്ചവരുടെ കണ്ണില്‍ ഒന്നും
അറിയാത്തവന്റെ അമ്പരപ്പായിരുന്നു.

തിരികെ വന്ന് മിഴിപൂട്ടുമ്പോള്‍ ഉള്ളില്‍
തെളിഞ്ഞത് ഇരുമ്പു ഗേറ്റിന്റെ തുരുമ്പിച്ച
വിജാഗിരികള്‍ അയാളുടെ വരവില്‍
കരഞ്ഞു കേട്ടില്ലല്ലോ എന്നായിരുന്നു.

                       ഇതൊരു കവിതയല്ല.... എന്റെ ഒരു ദിവസത്തിന്റെ ഓർമയാണ്... ഒർമയായിരുന്നോ അതോ തോന്നലായിരുന്നോ എന്നു തിരിച്ചറിയാനാവാത്ത ഒരു അനുഭവത്തിന്റെ വ്യക്തമായ ചിത്രം....!

Wednesday, 6 March 2013


എന്റെ മരണത്തോടുള്ള പ്രണയം
നഷ്ട പ്രണയത്തിന്റെ ദുഷിച്ച
അവശേഷിപ്പായിരുന്നില്ല...
അത്.....
പ്രണയം,
പ്രണയം മാത്രം
എന്റെ കമുകനോടുള്ള അതെ പ്രണയം

Thursday, 7 February 2013






മറിഞ്ഞു വീണ മഷിക്കുപ്പിയുടെ ചിതറിത്തെറിക്കല്‍ ആരോ നിര്‍വചിച്ച ആകൃതി പോലെയായിരുന്നു. ഉള്ളിലെ ആത്മാവ് പുറത്തെക്ക് പരന്ന് ഒഴുകിയത് ഓരോ ചുവടിലും ഓരോ രൂപങ്ങളെ വരച്ചായിരുന്നു. അനന്തമായ ഒഴുക്കുപോലെ അത് പടര്‍ന്നു പോയി, കൂരിരുട്ടിന്റെ പ്രിതീതിയെ മാത്രം സൃഷ്ടിച്ചുകൊണ്ട്. ആ ഒഴുക്കില്‍ മാഞ്ഞു പോയത് വിവിധ വര്‍ണ്ണങ്ങളില്‍ ഞാന്‍ ചാലിച്ചെടുത്ത സ്വപ്‌നങ്ങള്‍ ആയിരുന്നു. എന്തായിരുന്നു ആ സ്വപ്‌നങ്ങളെന്ന് ഒരുപാട് ചോദ്യശങ്ങള്‍ നാലുപാടു നിന്നും കൂരമ്പുകളായി ചെവിയില്‍ തുളച്ചു കയറി. എനിക്ക് തന്നെ നിര്‍വചിക്കാനാവാത്ത കുറെ സ്വപ്‌നങ്ങള്‍. കറുപ്പിനെ വകഞ്ഞുമാറ്റി സ്വപ്നങ്ങളുടെ വര വീഴ്ത്തിയ പാടുകളെങ്കിലും ബാക്കി ഉണ്ടോ എന്നു കണ്ടെത്തുവാനുള്ള തീവ്രശ്രമം. ഇല്ല, അവശേഷിപ്പുക്കള്‍ക്ക് പ്രസക്തിയില്ല. തപ്പിതിരയലുകളില്‍ ഞാനും കറുപ്പില്‍ കുളിച്ചു. കറുത്ത ശരീരത്തെ വീണ്ടും വികൃതമാക്കുവാന്‍ വീണ്ടും കറുപ്പിന്റെ കണ്ണുപൊത്തിക്കളി. അപകര്‍ഷത ബോധത്തിന്റെ കൂരമ്പുകള്‍ എനിക്കുള്ളില്‍ നിന്നും പുറത്തേക്കു കൂടി പ്രവഹിച്ചപ്പോള്‍ ഇതൊരു യുദ്ധക്കളമായി മാറി. വൃത്തികെട്ട ശരീരം...! വൃത്തികെട്ട മനസ്...! പൊട്ടിത്തെറിച്ച ചില്ലു കഷ്ണങ്ങള്‍ പെറുക്കി കൂട്ടണമെന്ന ബോധം മനസിലേക്ക്...... ചിതറിത്തെറിച്ചവയെ പരതുമ്പോള്‍ കാലുകളില്‍ പല കഷ്ണങ്ങളും ചിത്രം വരച്ചു, പ്രാകൃത രൂപങ്ങളില്‍. മറ്റു പലതും ഈ വികൃത രൂപം കാട്ടി പേടിപ്പിച്ചു. പെറുക്കിയെടുത്തവ ഈ ശരീരത്തില്‍ എനിക്കാകെ ഇഷ്ടപെട്ട, ഞാന്‍ സുന്ദരം എന്നു വിശ്വസിച്ച ഈ കൈകളിലും ചിത്രം വരച്ചു. കറുത്ത പ്രതലത്തിലെ ചുവന്ന വര്‍ണ്ണങ്ങള്‍. കറുപ്പിനെ തോല്‍പ്പിക്കുവനുള്ള കുതിപ്പുപോലെ രക്തം ചുവന്ന ധാരയായി ഒഴുകി. ചുവന്ന നിറം, ചോരയുടെ മണം.., ഉള്ളില്‍ അസഹ്യമായ തിരയിളക്കം. വയറില്‍ ഒരു തിളച്ചു മറയല്‍ പോലെ. രക്തം എനിക്ക് വെറുപ്പാണ്. ഞാന്‍ കണ്ട മരണങ്ങളിലും വേദനകളിലും രക്തമൊരു പ്രതികാര ദാഹിയായിരുന്നു. കാലിടറുന്നുവോ എന്നാരോ ചോദിക്കും പോലെ. തോന്നലുകള്‍ യഥാര്‍ത്യത്തിലേക്ക് മനസിനെ എത്തിക്കും മുന്‍പേ ശരി തെറ്റുകളെ നിര്‍വചിക്കാനാവാതെ നിലത്തു വീണു. ഒരുപാടു ചില്ല് കഷ്ണങ്ങള്‍ക്ക് മേലേയ്ക്ക്. 22 വര്‍ഷങ്ങളായി എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന ശരീരത്തെ വീണ്ടും അവ വികൃതമാക്കി. ശവത്തെയും വെറുതെ വിടാത്ത കഴുകന്‍മാരുടെ വലിച്ചു പറിക്കല്‍ പോലെ വീണ്ടും വീണ്ടും മുറിവുകള്‍....










Friday, 2 November 2012

സ്വപ്‌നം മരിക്കുമ്പോള്‍...


പഴയ പുസ്തകങ്ങള്‍ പൊടിതട്ടി എടുക്കുകയായിരുന്നു.... ഇടയില്‍ ഒരു കോളേജ് മാഗസിന്‍....... 2007-08-ലെ, കോടഞ്ചേരി ഗവ.കോളേജിലെ മാഗസിന്‍....., കനല്‍ കെടാതെ.... അതില്‍ അന്ന് എഴുതിയ കവിതയാണിത്..... 4 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ വിഭ്രാന്തി.....





ഇരുളിന്റെ വന്യതയില്‍ ഞാനെന്റെ
ആത്മാവിനോട് കലപിലകൂട്ടി
നിദ്രയെ പുല്‍കാന്‍ തുടങ്ങുമ്പോള്‍
അകലെയെവിടെയോ ഒരു
ദീനരോധനത്തിന്റെ അലയടികള്‍..
ആ വിദൂരതയില്‍ അലയുന്നതും
ഈ മനസിന്റെ കണികയെന്നറിയാം...
എന്റെ അന്തരംഗത്തില്‍ ഒരു
ചതുരംഗംകളി!!
സ്‌നേഹം കൊതിക്കുന്ന ഈ
ഉള്ളിന്റെ സ്വപ്‌നവും
വിധിയിലേക്കു വിരള്‍ചൂണ്ടുന്ന
നിലവിളികളും തമ്മില്‍
കരുക്കള്‍ നീക്കുന്നു.....
തോല്‍ക്കേണ്ടത് ജയിച്ചിരിക്കുന്നു.

ജന്മവൈരുദ്ധ്യങ്ങളുടെ
താളപ്പിഴകളില്‍ തളര്‍ന്നുവീണ്,
കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ്
ഒരിക്കല്‍ തിരികെയെത്തിയ നിന്നിലെ
വിഭ്രാന്തികളുടെ ഏറ്റക്കുറച്ചിലുകള്‍
ഞാന്‍ തെളിഞ്ഞു കണ്ടിരുന്നു.


ഇനിയുമൊരു കാത്തിരിപ്പ്.....
സ്‌നേഹത്തിന്റെ ഉറവിടം തേടി
ഒരു യാത്ര..... വയ്യ!!!!!!
നാഴികമണികള്‍ നിലക്കാതെ
മുഴങ്ങുമ്പോള്‍ അകലെയാ കല്‍പ്പടവില്‍
ചിറകടിയൊച്ചകള്‍............. ...
നേരമടുത്തിരിക്കുന്നുവെന്നോ?

നിദ്രയിലേക്കു വഴുതിത്തുടങ്ങുമ്പോള്‍
മുന്‍പില്‍ ചിരിക്കുന്ന ഒരപൂര്‍ണ്ണ
ചിത്രത്തിന്റെ പകര്‍പ്പ്....
പക്ഷേ കാതില്‍ മുഴങ്ങുന്ന
ഈരടികളില്‍ വ്യക്തമായിരുന്നു
ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന മാധുര്യം.

പക്ഷേ...,
ഇവിടെ ഞാന്‍ പിന്‍തിരിയട്ടെ..
എന്റെ ആത്മാവിനെ എനിക്കുള്ളില്‍
ആവാഹിച്ചിരുത്തി, ഇന്നു ഞാന്‍
ഗാഢനിദ്രയെ പുല്‍കുമ്പോള്‍
എന്റെ സ്വപ്‌നം മരണമേറ്റുവാങ്ങിയിരുന്നു....

...........................................വിഭ്രാന്തികള്‍

Monday, 8 October 2012

വേശ്യ



പേരു വായിച്ചപ്പോഴേ നെറ്റിയില്‍
തെളിഞ്ഞ നാലു വരകള്‍..
സദാചാരത്തിന്റെ മുഖംമൂടിയില്‍
വീഴുന്ന വിള്ളലാണെന്ന സത്യം
തിരിച്ചറിയാതെ മേനി നടിക്കുന്നവര്‍

നിങ്ങള്‍ക്കു നേരെ മുഖം തിരിക്കുവാന്‍
ഞാനില്ല, സദാചാര കുശലത്തിന്റെ
വിഴിപ്പലക്കുവാന്‍ ഞാനില്ല
ഞാനും ഒരു വേശ്യ, മനസ്
വിറ്റു ജീവിക്കുന്നവള്‍

ഒരു തുലാസിന്റെ രണ്ടു തട്ടില്‍
ഈ മനസും ശരീരവും തുക്കുമ്പോള്‍
വിഭ്രാന്തി പിടിപ്പെട്ട മനസുപോലെ
തുലാസ് ഉയര്‍ന്നു പൊങ്ങി, പെട്ടന്ന്
നിശ്ചലം! മനസിന്റെ തട്ട് നിലം തൊട്ട്

എന്റെ ഉമ്മറത്ത് തൂക്കിയിട്ട പരസ്യപലക.
വില്‍ക്കാനുണ്ട് മനസും ശരീരവും
ലേലം വിളിയുടെ വെടിയൊച്ചകള്‍
വിലപറഞ്ഞത് മുഴുവന്‍ ആറ് അടി
മണ്ണില്‍ അലിഞ്ഞു ചേരേണ്ടതിന്.


കാലചക്രത്തിന്റെ തിരിച്ചില്‍ പോലെ
ലേലംവിളി നീണ്ടുപോയപ്പോള്‍
ലേലവസ്തു പടിയിറങ്ങിയതു മാത്രം
ആരുമറിഞ്ഞില്ല, ഓടിയൊളിക്കട്ടെ ഞാന്‍

ഈ ഭ്രാന്തിന്റെ ലോകത്തു നിന്ന്.
ലേലമുറപ്പിച്ച് എന്റെ പടിപ്പുര വാതില്‍
കൊട്ടിത്തുറന്ന് അകത്തു വന്നവര്‍ക്കു
മുന്‍പില്‍ മിഴികളടച്ച്, പുഞ്ചിരിച്ച്
വെള്ളപ്പുതച്ച്.... സുന്ദരിയായി
ഞാനുറങ്ങി... വിജയ നിദ്ര......!

Thursday, 23 August 2012


 
മഴപെയ്തു തോര്‍ന്നൊരു രാവില്‍
ഞാന്‍ കണ്ട സ്വപ്‌നത്തിലെപ്പോഴോ
നിന്റെ മുഖത്തിനു ചുറ്റും അവ്യക്തതയുടെ
പ്രകാശ വലയമുണ്ടായിരുന്നു


എന്നിലെ നിന്നെ അറിയാത്തൊരു ഞാനും
എന്റെ വിഭ്രാന്തികളുടെ ഏറ്റക്കുറച്ചിലുകളും
രാവിന്റെ പടിയിറക്കത്തില്‍ മറവിയുടെ
ആഴങ്ങളിലേക്കു നിന്നെ വലിച്ചെറിഞ്ഞു.

ഓര്‍മ്മിച്ചെടുക്കുവാനാകാത്ത ഇന്നലകളില്‍
ഒന്നിച്ചു നനഞ്ഞ മഴയും കണ്ട കിനാവുകളും
കൈകോര്‍ത്തു പിടിച്ചു നടന്ന പാതകളും
ഏതോ ചിതയിലെരിഞ്ഞ സ്വപ്‌നങ്ങളായിരുന്നു


സ്വപ്‌നങ്ങളുടെ നിറച്ചാര്‍ത്തുകളില്‍
കുത്തിവരക്കപ്പെട്ട ചിത്രങ്ങളില്‍നിന്ന്
വര്‍ണ്ണങ്ങളെ വേര്‍തിരിച്ചെടുക്കാന്‍
എനിക്കു തോന്നുന്ന അതിമോഹം...

ആ മണ്‍കുടത്തില്‍ കൈയ്യിട്ടു പരതുമ്പോള്‍
‌കൈയ്യില്‍ തടഞ്ഞവയൊക്കയും പലനിറങ്ങളുടെ
കൂടിചേരലുകളായിരുന്നുവെന്നത് സത്യം!
വിബ്ജിയോര്‍-വഴി പിഴച്ചിരിക്കുന്നു നിനക്കും


മാനത്തെ മഴവില്ലു നോക്കി നിറങ്ങളെ
തേടിയലഞ്ഞു തുടങ്ങുമ്പോള്‍ അവസാനം
കണ്ടെത്തുന്നവയ്ക്ക് ചുവപ്പും കറുപ്പും
എന്നാണു പേരെന്നതും ഞാനറിഞ്ഞു...

കറുപ്പിലേക്കു വലിച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍
ചുവന്ന രക്തപുഷ്പങ്ങളായി
എന്നെ നോക്കി പൊട്ടിച്ചിരിക്കുമ്പോള്‍
ഞാന്‍ നിദ്രയിലേക്കു വഴുതി വീണു...

Saturday, 28 April 2012


ചില മരങ്ങള്‍ അങ്ങനെയാണ്... ചാരത്തെത്തുന്നവനു പകര്‍ന്നു നലകുന്നത് ഒരു ജീവവായുവാണ്. അതൊരുപക്ഷെ സ്വയം അറിഞ്ഞുംഅറിയാതെയും... ഇന്നെന്റെ സായാഹ്നം അങ്ങനെയൊരു മഹാവൃക്ഷത്തിനു ചോട്ടിലായിരുന്നു. പക്ഷെ പകര്‍ന്നു തന്ന ജീവവായു സ്വയമറിയാതെയാണെന്നാണ് എനിക്കു തോന്നുന്നത്. നിറയെ ഇലകളുള്ള, ഒരിക്കലും ഇലക്കൊഴിച്ചു കണ്ടിട്ടില്ലാത്ത ഒരു വൃക്ഷം.... അതിനു നിറയെ ശിഖരങ്ങള്‍ ഉണ്ടായിരുന്നു. അവയോരോന്നും വേര്‍തിരിച്ചെടുക്കാന്‍ നടത്തിയ പാഴ്ശ്രമം.. പക്ഷെ...
ചില മരങ്ങള്‍ ഇങ്ങനെയാണ്...
പക്ഷെ പിന്നീടെപ്പോഴോ ഓര്‍ത്തു ഈ മരം എനിക്കു ചിരപരിചിതമല്ല. കണ്ടതും അറിഞ്ഞതും ഒരുപാടു ദൂരത്തു നിന്നാണ്. ഇപ്പോഴും അതേ അകലം തന്നെ ബാക്കി നില്‍ക്കുന്നു. എന്നിട്ടും തോന്നുന്ന ബന്ധം. അതു മനസിന്റെ തെറ്റിധരിപ്പിക്കലാവാം... ഇല്ലെങ്കില്‍ ആശ്വസിക്കാം.....ജന്മാന്തര ബന്ധത്തിന്റെ നൂലഴകളിലെവിടെയോ കോര്‍ത്തിണക്കപ്പെട്ട കണ്ണികളെന്ന്...
എന്തിനെന്നറിയാതെ കണ്ടുമുട്ടിയവര്‍... ഒരേ വഴിയിലൂടെ കടന്നു പോയിട്ടും അപരിചിതരായി പിരിയേണ്ടവര്‍....
എന്നിട്ടും ഉള്ളില്‍ തോന്നുന്ന സ്‌നേഹം... അതിനെ എന്തു പേരു വിളിക്കും... പതിനാറിന്റെ പൊട്ടിത്തെറിക്കലിലായിരുന്നെങ്കില്‍ പ്രണയം എന്നു വിളിക്കാമായിരുന്നു. അതല്ലായിരുന്നിട്ടു പോലും പറഞ്ഞു..എനിക്കെപ്പോഴൊക്കെയോ നിന്നോടു പ്രണയം തോന്നിരുന്നെന്ന്.... ഈ വികാരത്തെ നിമിഷപ്രണയത്തിന്റെ ഭ്രമത്തിലൊതുക്കരുതെന്ന് അറിയാമായിരുന്നിട്ടും മറ്റൊരു വാക്കു കണ്ടെത്തുവാന്‍ കഴിയാത്തതിന്റെ കുറ്റബോധം, ഇപ്പോള്‍... പക്ഷെ പറഞ്ഞിരുന്നു, തോന്നുന്നതൊരു സ്‌പെഷ്യല്‍ സ്‌നേഹമെന്ന്... അതിന്റെ ആഴത്തെ എത്രത്തോളം ഉള്‍ക്കൊണ്ടു എന്നതെനിക്കറിയില്ല.
വഴി പിരിയേണ്ടവര്‍ നമ്മള്‍... നാളെ പേരറിയാത്ത എന്റെ ലോകത്തെ പുറത്തു നിന്നു കാണാന്‍ പോലും കണ്ണെത്താത്തവനായി മാറേണ്ടവന്‍.. പക്ഷെ എന്റെ ഇന്നിനെ നീ സമ്പന്നമാക്കി... പേരറിയാത്ത മരങ്ങള്‍ക്കൊപ്പം അകന്നകന്നു പോകുമ്പോഴും എന്റെ ഓര്‍മ്മകളിലുണ്ടാകും ഇലകൊഴിക്കാത്ത മരമായി......

Saturday, 21 April 2012

എന്റെ ഇന്നലെ....

തനിയെ .......
ഇരുണ്ടു കറുത്ത ആകാശം.. ചറ്റല്‍ മഴയുടെ നനുത്ത സ്പര്‍ശം... ആര്‍ത്തു പെയ്യേണ്ട ഒരൂ മഴയുടെ കൊട്ടിഘോഷം... കാത്തിരുന്നു... വലിയൊരു നെഞ്ചിടിപ്പോടെ.... പെയ്തു വീഴുന്ന മഴ ഒഴുക്കി കളയുമെന്നു കൊതിക്കുന്ന സ്വപ്‌നങ്ങളെ മറന്ന്....

പക്ഷെ പെയ്തില്ല... ഇന്നിലെ എന്നിലേക്ക് മഴ പോലും പെയ്യാതെ പോയെന്ന് ഓര്‍ത്തപ്പോള്‍..... ശപിച്ചതു സ്വയമായിരുന്നു..

മഴ വരുന്നു...ഞാനെങ്ങനെ പോകും എന്ന് ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടെ ഇരിക്കുന്ന കൂട്ടുകാരന്‍.... ബസിനു സമയമായില്ല സുഹൃത്തെ എന്നു പറയുമ്പോള്‍ ചോദ്യത്തിനെ മറന്ന് ടി.വിയിലെ മിന്നിമായുന്ന നിറങ്ങളിലേക്ക് ഉറ്റു നോക്കുന്നവന്‍. അവന്റെ കൈത്തണ്ടയിലെ രോമങ്ങളുടെ കണക്കെടുമ്പോള്‍ ചിന്തിച്ചതു മുഴുവന്‍ എന്താവും ഇവന്റെ മനസില്‍ എന്നാണ്... ഇല്ല വായിക്കാന്‍ കഴിയുന്നില്ല... പരാജയത്തിന്റെ കയ്പ്പു നീര്‍... ഒരിക്കല്‍ കൂടി.. 
അറിയില്ല എന്നു പറയാന്‍ കഴിയുന്നതിന്റെ പരിമിതിയും തിരിച്ചറിഞ്ഞു. പിന്നിടേണ്ട വഴിയുടെ ദൈര്‍ഘ്യവും പരിമിതമാണ്... ഇല്ല..ഇനിയും എനിക്കു പറയാന്‍ കഴിയില്ല.... 'പുറത്തിറങ്ങിയാല്‍ ഒരു വണ്ടിയും കിട്ടാതിരിക്കില്ല'... അവന്റെ വാക്കുകള്‍... ഇരുണ്ട ആകാശത്തിനു കീഴില്‍, പാറി വീഴുന്ന മഴനൂലിലേക്കി ഊളിയിട്ടവന്‍ ഇറങ്ങി... പറഞ്ഞ വാക്കുകളില്‍ ഏതിന്റെയോ ബാക്കിയായി തിരിഞ്ഞു നോക്കി ഒരു കള്ള ചിരി... എനിക്കു വേണ്ടി ചിമ്മി തുറന്ന മിഴികളിലെ കൂസൃതി... അപ്പോള്‍ പിന്നില്‍ നിന്നും കേട്ട ബസിന്റെ ഹോണ്‍....... കറക്ട് ടൈം....

മഴയത്തേക്കിറങ്ങി.... ബസിലേക്കുള്ള അവന്റെ കാല്‍വെപ്പുകളെ പിന്‍തുടരാതിരിക്കാന്‍ കഴിഞ്ഞില്ല... വളവു തിരിഞ്ഞു പോയ വെണ്‍മയുടെ നിറം... എന്നിട്ടും കാതോര്‍ത്തു.... ശബ്ദവും അകന്നുപോയിരിക്കുന്നു... തിരിച്ചു കയറി... എന്റെ ലോകത്തേക്ക്... കട്ടിലിലേക്കു ചാഞ്ഞു... മിഴികള്‍ ഇറുക്കിയടച്ചു.... ഇല്ല.. എനിക്കു പിന്നില്‍ ഒന്നും നിശബ്ദമായിരുന്നില്ല... പെട്ടന്നുണ്ടായ കാതടിപ്പിക്കുന്ന ഇടിമുഴക്കം. ഞെട്ടി... ശരിക്കും ഞെട്ടി ഞാന്‍. പേടിച്ചു പോയോ എന്ന് ആരോടോ ചോദിക്കുന്ന പപ്പയുടെ ശബ്ദം. അടഞ്ഞു കിടക്കുന്ന വാതിലിനുള്ളിള്‍ മകള്‍ പേടിച്ചു വിറങ്ങലിക്കുമെന്നു പപ്പ കരുതിയിട്ടേ ഉണ്ടാകില്ല.

സത്യത്തില്‍ എന്തിനാണു ഞെട്ടിയത്.!!! ഇടിമുഴക്കം കേട്ടിട്ടു തന്നെയോ? വെറുതേ ഓര്‍ത്തു... 

മൊബൈലില്‍ മെസേജ് ടോണ്‍... ഹോം.... വീടണഞ്ഞിരിക്കുന്നു എന്നാണ്... സന്തോഷം... ലക്ഷ്യത്തിലെത്തിയിരിക്കുന്നു.. ഇനി ഞാന്‍...? അതെന്നും ബാക്കിയാകുന്ന ചോദ്യം മാത്രമാണ്...

വീണ്ടും പുതച്ചു മൂടി... വിയര്‍ത്തു കുളിക്കുന്നു.. അതിലും ഒരു സുഖം കണ്ടെത്തി. മഴക്കു കാതോര്‍ത്തു.. ഇല്ല പെയ്യുന്നില്ല... കാതോര്‍ത്തു കിടന്നു... സമയം ഇഴഞ്ഞു നീങ്ങുന്നു. മഴ പെയ്തില്ല... ഞാന്‍ കാത്തിരുന്നിട്ടും മഴ പെയ്യാതെ പോയിരിക്കുന്നുവെന്നോ. ദേഷ്യം വന്നു... ആരെയൊക്കെയോ കൊന്നു തിന്നാനുള്ള ദേഷ്യം... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു വേനല്‍ മഴയാണു നഷ്ടമായിരിക്കുന്നതെന്നു തോന്നി... ഒരു തിരിച്ചറിവ്.. നഷ്ടപ്പെടലിന്റെ വേദന...നഷ്ടമായിരിക്കുന്നതിന്റെ ആഴം തിരിച്ചറിഞ്ഞിട്ടില്ല ഇനിയും... എന്നിട്ടും...

കൂരിരുട്ടിന്റെ രാത്രി... അമാവാസിയുടെ തലേന്നാള്‍ ആണത്രേ... പക്ഷെ ഈ ഇരുട്ടിന്റെ കാഠിന്യം... ഇതിത്തിരി കൂടി പോയി.. ഇരുട്ടിലേക്കു മിഴി നട്ട് അവനോടു ചോദിച്ചു.. 'നീ വരോ.. എനിക്കൊപ്പം ഒരു മഴ നനയാന്‍, എന്നാ നമ്മള്‍ ഒരുമിച്ചു മഴ നനയാ' 

'മഴ ഇല്ലല്ലോ'' എന്ന് മറുപടി..

'ഒരു വേനല്‍ മഴ... അല്ലെങ്കില്‍ ഇടവപ്പാതിയിലെ തകര്‍ത്തു പെയ്യുന്ന ഒരു മഴ... തന്നോടു ചോദിക്കുന്ന അവസാനത്തെ ആഗ്രഹം...'

'വേറെ ഒന്നും ഇല്ലെ'

'ഇല്ല.. വേറൊരു ആഗ്രഹവും ഇനി ചോദിക്കാനില്ല...എനിക്കു വേണ്ടി....'

'അതെന്തു പറ്റി..?'

'ഒന്നൂല്ലടാ.. എന്തൊ അങ്ങനെ തോന്നുന്നു ഇപ്പോള്‍...'

'ആയിക്കോട്ടെ' എന്ന മറുപടി... ഇതായിരുന്നോ പ്രതീക്ഷിച്ച മറുപടി... ഇല്ല.. ഒന്നും പ്രതീക്ഷിച്ചില്ല,... മഴ നനയാന്‍ വരാമെന്നു പറഞ്ഞതുമില്ല അവന്‍...

സംസാരം അവിടെ അവസാനിപ്പിച്ചു... ഇടയിലൊരു നടപ്പാതയുടെ ദൂരം പോലുമില്ലായെന്നു പരസപരം പറഞ്ഞിരുന്നവര്‍. ഋതുക്കളുടെ മാറ്റം വളരെ വേഗമാണത്രേ.....


Wednesday, 4 April 2012

നന്ദിത, നിനക്കുവേണ്ടി.....

എന്റെ പ്രിയപ്പെട്ട എഴുത്തുകാരി...നന്ദിത... തനിച്ചാകുന്ന നിഷിങ്ങളിലെപ്പോഴൊക്കെയോ ഞാന്‍ അറിയാതെ മനസില്‍ തെളിയുന്ന ഒരു മുഖം.. എനിക്കു തോന്നുന്ന സ്‌നേഹം... ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട നന്ദിതതക്കു വേണ്ടി, കവിയത്രിക്കു വേണ്ടി ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്് ഞാന്‍ കുറിച്ചിട്ട വരികള്‍...

നന്ദിത, മരണത്തെ പ്രണയിച്ചവള്‍
മരണത്തെ സ്വയംവരം ചെയ്തവള്‍
ഞാനറിയുന്നു നിന്നെ,
നിന്റെ മനസിനെ,
നിനക്കുള്ളിലൂടെ കടന്നു പോയ
ചിന്താധാരകളെ....
പക്ഷെ, നിനക്കറിയില്ല എന്നെ,
ഈ മനസിനെ, ഇതിന്റെ ഭ്രാന്തിനെ!


ഒരു നിമിഷത്തിന്റെ താളം തെറ്റല്‍,
ദിവസങ്ങളുടെ കൂട്ടികിഴിക്കലുകള്‍,
പറയാതൊരു യാത്രയുടെ സുഖം,
ഒരു തോന്നലിന്റെ കുസൃതി
ക്രൂരമെന്നു തോന്നാവുന്ന പറ്റിക്കല്‍
ഒളിച്ചോട്ടത്തിന്റെ സുഖം
അറിയുന്നു നന്ദിതാ ഞാന്‍
നിന്റെ മനസിന്റെ നിഷ്‌കളങ്കത..


മുന്നിലെ ചതുരംഗ കളത്തിനു-
പിന്നില്‍ ഞാന്‍ തനിച്ചാണ്.
എനിക്കു മുന്നില്‍ കരുക്കള്‍ നീക്കാന്‍
ഞാന്‍ തേടി അലഞ്ഞതൊരു-
സത്യത്തെയായിരുന്നു.
ഇന്നതു ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
നീ വരൂ, എനിക്കു മുന്നിലെ ഈ-
പീഠത്തിലിരിക്കൂ, നമ്മുക്കു കരുക്കള്‍നീക്കാം.


എനിക്കു വേണ്ടത് കറുത്ത
കരുക്കളാണ്, നിനക്ക് വെണ്‍മയുടെ-
പരിശുദ്ധിയുടെ നിറമിരിക്കട്ടെ
അന്ധകാരത്തിന്റെ പിന്നില്‍
ഒളിഞ്ഞിരുന്നു ഞാന്‍ കളിക്കാം
അതെന്റെ ഭ്രാന്തിന്റെ ശിക്ഷ
നിന്റെ വിശുദ്ധിയുടെ നന്മ.


ഇവിടെ മനസിന്റെ കണക്കു-
കൂട്ടലുകള്‍..., കിഴിക്കലുകള്‍
പക്ഷെ ഈ കളിയിലെനിക്കു തോല്‍ക്കണം
നീ എന്നോടു ജയിക്കൂ.....
സ്വയമേ തോറ്റവള്‍
എനിക്കു മുന്നില്‍ ജയിക്കണം.
നീ തോല്‍പ്പിക്കട്ടെ ഈയൊരു
ജന്മത്തെ കൂടി..

Friday, 23 March 2012

സ്വപ്‌നങ്ങള്‍......

കാലുകുത്താന്‍ ഇടമില്ലാത്ത ഒരു ബസിലെ സൈഡ് സീറ്റില്‍ ചുറ്റുമുള്ള ഒച്ചപ്പാടുകള്‍ക്കു നേരെ കണ്ണടച്ചിരിക്കുമ്പോള്‍ മനസില്‍ തോന്നിയത്..........ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍ എന്നാണ്....
എനിക്കു ചുറ്റു ഒരുപാട് ആളുകളുടെ സുരക്ഷിത വലയം... എന്നാല്‍ എന്നെയറിയുന്നവരായി ആരുമില്ലെന്ന ആശ്വസം.... ആളുകൂട്ടത്തിനു നടുവിലെ ഈ ഏകാന്തതയുടെ സുഖത്തിന്........മറ്റൊന്നും പകരം വെക്കാന്‍ കഴിയില്ലെന്ന ബോധ്യം...
മനസില്‍ ഒരുപാടു സ്വപ്‌നങ്ങള്‍ക്കു ചിറകു മുളക്കുകായായിരുന്നു അപ്പോള്‍..... ഒരിക്കലും വരാത്ത ഒരു വസന്തം എന്നെ തേടിയെത്തുമെന്ന മോഹം....
കാത്തിരിക്കാന്‍ തയ്യാറായ വര്‍ഷങ്ങളുടെ കണക്കുകള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന സ്വപ്നം......
എനിക്കു ചുറ്റുമുള്ള ലോകമെത്ര മാറിയാലും ഞാനിവിടെ..... ഇങ്ങനെ തന്നെ....എന്ന വിശ്വസം.....
ലോകത്തെ മുഴുവന്‍ സ്‌നേഹിക്കണമെന്നു വിശ്വസിക്കുമ്പോഴും...... ആരെയെും സ്‌നേഹിക്കാതെ
എഴുതാതെ  പോകുന്ന വരികളിലോരോന്നിലും മരണത്തിന്റെ നിഴലുകാളാണെന്ന വിശ്വസം.... അതുകൊണ്ടാണവ ജനിക്കാതെ പോയതെന്ന ആശ്വസിക്കല്‍...
ഒരക്കലും പൂക്കാതെ എനിക്കായി മാത്രം എവിടെയോ കാത്തു നില്‍ക്കുന്ന ഒരു വാകമരം... എന്റെ കൈവിരളുകള്‍ സിരകളിലേക്കു പടര്‍ന്നു കയറിയാല്‍....അടുത്ത പ്രഭാതത്തില്‍ ചുവന്ന പൂക്കളാല്‍ അവന്‍ ഇലമറച്ചിരിക്കും.....
ഒരിക്കലെന്റെ മുറ്റത്ത് എനിക്കായി മാത്രം ഒരു മഴ തകര്‍ത്തു പെയ്യണം... കോരിച്ചൊരിയുന്ന മഴ.... ഇടിവെട്ടി......സംഹാരരുദ്രയായി പെയ്യണം... ആ മഴയിലെനിക്കലിഞ്ഞു ചേരണം....
ദൂരെ.... ആരുമെത്താത്ത താഴ്‌വര.... അവിടെ ഞാന്‍ മാത്രമുള്ളൊരു ലോകം.... ഒരു മിഴികളും എത്താത്ത ലോകത്തിലേക്കു എന്റെ ലോകത്തെ ചുരുക്കാനുള്ള വെമ്പല്‍....
ഒളിച്ചോടുകയാണ് ഇവിടെ നിന്നും..... യാത്രപോകണം.... ഒരുപാടു ദൂരത്തേക്ക്.... എന്നിലെ എന്നെ തേടിയൊരു യാത്ര....
വഴിയില്‍ അപരിചിതര്‍ക്കിടയില്‍ പരിചയം തോന്നുന്ന ഒരു മുഖം കണ്ടാല്‍... അതു നിന്റേതാകണം.... നിന്റേതു മാത്രം.... എന്നെ തിരിച്ചറിയാതെ.... നീ നടന്നകലുമ്പോള്‍...ആ കാല്‍പ്പാടുകളില്‍ പാദങ്ങല്‍ പദിപ്പിച്ചു പിന്‍തിരിഞ്ഞു നടക്കുന്ന ഞാന്‍... ഇനിയൊരു വഴികളിലും കണ്ടുമുട്ടാതെ.... ഒരിക്കല്‍ കൂടിയൊരു വഴിപിരിയല്‍......

Tuesday, 7 February 2012



മനസില്‍ എവിടെയോ  മിഴിനീരിന്റെ നനവ് പടരുമ്പോള്‍ എന്നിലെ ഞാന്‍ ഇല്ലാതാവുകയാണ്...... ഞാനറിയാത്ത എന്നിലെവിടെയോ അലഞ്ഞുതിരിയുന്ന ഒരാത്മാവുണ്ട്...   ആരയോ തേടുന്ന,,, വഴിയറിയാതലയുന്ന,,, ഞാന്‍പോലുമറിയാത്ത ഒരാത്മാവ്....
ഇന്നലെ പെയ്ത മഴയില്‍ ഞാനറിഞ്ഞ കുളിരില്‍ എല്ലാമുണ്ടായിരുന്നു.... വേദനയുടെ പുതപ്പില്‍ ചുരുണ്ടുകൂടുമ്പോള്‍ ഉള്ളിലെ പെരുമ്പറയുടെ മുഴക്കമായിരുന്നു താരാട്ട്... ഇറുക്കിയണച്ച മിഴികള്‍ക്കു പിന്നില്‍ ഇല്ലാതായത് ഒരു വലിയ ലോകമായിരുന്നു.... ഞാനെന്റേതെന്ന് മാത്രം കരുതിയ ഒരു വലിയ ലോകം...
കേട്ട മൊഴികളില്‍ ഒളിച്ചിരുന്ന കൂരമ്പുകള്‍ എനിക്കുള്ളിലേക്ക് തറഞ്ഞു കയറുന്നത് ഞാന്‍പോലുമറിഞ്ഞില്ല... വേദനിക്കുന്നുവെന്ന് എനിക്കുപോലും മനസിലായില്ല..... എന്തുപറ്റി എനിക്കെന്നു ചിന്തിക്കുമ്പോള്‍, വേദനയുടെ ഉറവിടത്തെപ്പറ്റി ചിന്തിക്കുവാന്‍, മനസിലാക്കുവാന്‍ തയ്യാറാകാത്ത മനസില്‍ എന്തായിരുന്നു.... വേദനിക്കുന്നില്ലയെന്ന് സ്വയം ബോധിപ്പിക്കുവാനുള്ള ശ്രമത്തില്‍ ഇല്ലാതായി തീര്‍ന്നത് കാത്തിരുന്ന വര്‍ഷങ്ങളുടെ നൊമ്പരങ്ങളാണെന്ന് പോലും ഓര്‍ക്കാതെ ഞാന്‍ നേടാന്‍ ശ്രമിച്ചതെന്താണ്..... ഉത്തരങ്ങള്‍ തേടി അലയാന്‍ തുടങ്ങിയ നാളുകള്‍ മാത്രം അവസാനിക്കാതിങ്ങനെ കൂടെ...
എവിടെയോ കണ്ടെത്താനാവുമെന്ന് കരുതിയ വസന്തം ഇനിയൊരിക്കലും വരില്ലന്നറിയുന്നു... ഇനിയൊരിക്കലും പൂക്കാത്ത വാകമരചില്ലയില്‍ സ്വപ്നങ്ങളൊരിക്കലും കൂടുകൂട്ടില്ല... ഇലപൊഴിക്കുന്ന മഞ്ഞുകാലത്തിലൂടെന്നപോലെ നടന്നുനീങ്ങേണ്ടിയിരിക്കുന്നു.... ഇനിയീ വഴികള്‍ ഒരിക്കലും കാണില്ല... യാത്ര ചോദിക്കുവാന്‍ പോലും ഇവിടാരും അവശേഷിക്കുന്നില്ല എന്നതിന്റെ വേദന.... എങ്കിലും യാത്ര പറയുകയാണ്..., കൂടെയുണ്ടായിരുന്ന കാലത്തോട്...വെറുതെയെങ്കിലും നിന്നോടും..... പോകാണേ ഞാനെന്ന്, ഒരു നാടന്‍ പെണ്‍കുട്ടിയുടെ മൊഴികള്‍പോലെ...
വഴിയേറയും വിജനമായിരുന്നു.... മഴക്കാറുനിറഞ്ഞ ആകാശം ബാക്കിവച്ച ഇരുളും തണുപ്പും പിന്നെ ക്രൂരമായ ഒരു നിശബ്ദതയും എനിക്കൊപ്പം നടന്നു നീങ്ങി... കാലടികളില്‍ ഞെരിഞ്ഞമരുന്ന ഇലകളുടെ നൊമ്പരം പോലും അപ്പോള്‍ ഞാനറിഞ്ഞു.... എവിടെനിന്നോ ഒരു പിന്‍വിളി കേള്‍ക്കുന്നുവെന്ന് സ്വപ്നം കാണുമ്പോളും ഒരിക്കലും അതുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു... എന്നിട്ടും തിരിഞ്ഞു നോക്കുവാന്‍ തോന്നുന്ന മനസിന്റെ സ്‌നേഹത്തിന്റെ ആഴം എന്നെ അത്ഭുതപ്പെടുത്തുന്നു....
 വര്‍ഷങ്ങളുടെ നീണ്ടസ്വപ്നങ്ങള്‍ പിന്നില്‍ ഉപേക്ഷിച്ചുള്ള ഈ യാത്ര... കൈയ്യില്‍ കരുതുവാന്‍ ഇനിയൊന്നും ബാക്കിയില്ലാത്തതിന്റെ ദാരിദ്ര്യം.... ആകെ അവശേഷിക്കുന്ന ഓര്‍മ്മകളുടെ വിഴുപ്പുഭാണ്ഡം ചുമക്കുവാന്‍ കഴിയാത്ത ബലഹീനത..... ഇവിടെ ഞാന്‍ ഞാനല്ലാതായിതീര്‍ന്നിരിക്കുകയാണ്... എന്നിലെ എന്നെ നഷ്ട്‌പ്പെടുത്തിയ ലോകത്തിന്റെ വികൃതികള്‍...
ഇനി കാരണങ്ങളില്ല..., യാത്രകളില്ല..., വഴിയും അവസാനിച്ചിരിക്കുന്നു... മഴപെയ്തു തുടങ്ങിയിരിക്കുന്നു... ഞാന്‍ പോകുകയാണ്.... മഴ നനഞ്ഞ്...., മനസിനെ മഴയില്‍ ഒഴുക്കിവിട്ട്..., എന്നെ തന്നെ മറന്നൊരു യാത്ര..... പിന്‍ വിളികള്‍ക്ക് കാതോര്‍ക്കാതെ....
മഴ പെയ്തു കൊണ്ടെയിരിക്കുന്നു............ കോരിച്ചൊരിയുന്ന മഴ പറയുന്നത് എന്താണെന്നും ഞാനറിഞ്ഞില്ല.
(ഏതോ വിഭ്രാന്തിയില്‍ മനസില്‍ തോന്നിയ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മക്ക്...)



Monday, 6 February 2012

ഇന്നൊരു ചൊവ്വാഴ്ച്ച... തുടക്കങ്ങള്‍ക്കു പറ്റിയ ദിനമല്ലെന്നറിയാമെങ്കിലും എന്തൊ എന്റെ ഭ്രാന്തുകള്‍ പറയല്‍ നാളത്തെക്കു മാറ്റി വയ്ക്കുവാന്‍ തോന്നുന്നില്ല. നമ്മുക്കെന്നും നല്ല ദിവസം തന്നെ.... നല്ല വെയില്‍... പുറത്തേക്കു നോക്കുവാന്‍ വയ്യ... മുറ്റത്തെ തെങ്ങിന്റെ നിഴലില്‍ ഞാനെന്നെ ഒളിപ്പിച്ചു... കടന്നു വരുന്ന കാറ്റില്‍ സുഗന്ധം തേടുമ്പോള്‍ മൂക്കിലടിച്ചു കയറുന്നത് പൊടിമണ്ണിന്റെ ഗന്ധമാണ്... മുന്നിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍... കാതടിപ്പിക്കുന്ന ശബ്ദത്തെ കേള്‍ക്കാതിരിക്കാന്‍ വിരളുകള്‍ ചെവിയിലേക്കു കുത്തിക്കയറ്റി... ഇല്ല മുന്നിലെ കാഴ്ച്ചകളുടെ ഭീകരത ചെവിയിലും അലയടിക്കുന്നുണ്ട്... കണ്ണുകള്‍ ഇറുക്കിയടച്ചു... ഹാവൂൂൂൂൂൂൂ.............നിശബ്ദത.... നിഗൂഢമായ നിശബ്ദത... ഇതാണെന്റെ ലോകം.. ഇതാണെന്റെ സ്വപ്‌നം... ചുവന്ന ലോകം.. അടഞ്ഞ മിഴികള്‍ക്കു മുന്നിലെ വെയിലിന്റെ ചുവപ്പ്... എനിക്കു ചുറ്റുമുള്ള നിശബ്ദത... ഇവിടെ ഞാന്‍ ഞാനായി തീരുകയാണ്... അല്ലാത്തപ്പോഴൊക്ക ഞാന്‍ മറ്റാരൊ ആണ്....എനിക്കുള്ളിലെ ഒരുപാടു മുഖങ്ങള്‍.....

വിഭ്രാന്തികള്‍

വിഭ്രാന്തികളാണ്.....എല്ലാം...
ഓരോ വാക്കും...നോക്കും...എല്ലാം...