Saturday 15 February 2014

എഴുത്ത്



എഴുതാന്‍ മറന്ന വരികളില്‍ ഓരോന്നിലും
നീയും ഞാനുമുണ്ടെന്നത് നീ അറിഞ്ഞതേയില്ല
ഭ്രാന്തിന്റെ ആഴങ്ങളില്‍ ചങ്ങലകളെ പേടിച്ച് ഞാന്‍
കരയുമ്പോള്‍, നെഞ്ചിലൊരു നെരിപ്പോടോടെ
നീയന്ന് വലിച്ചെറിഞ്ഞത് നിന്റെ കീശയിലെ
മഷിതീരാറായ ചുവന്ന മഷിപ്പേനയായിരുന്നു.

കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ലാഘവം !
പതറിയ മനസിന്റെ ശ്രദ്ധ പേനയിലേയ്ക്ക്...
തിരിച്ചും മറിച്ചും കണ്ണിലേയ്ക്ക്, മനസിലേയ്ക്ക്
ആവാഹിക്കുമ്പോള്‍ തിരിച്ചറിവും നഷ്ടമായിരുന്നു
ഭ്രാന്തായിരുന്നു, ഞാനൊരു ഭ്രാന്തിയായിരുന്നു

പേനകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു,
പേനകള്‍ക്കായി വാശിപിടിച്ചു കൊണ്ടേയിരുന്നു
പക്ഷേ എപ്പോഴോ എഴുതാന്‍ മറന്നിരിക്കുന്നു.
മറവിയുടെ ആഴങ്ങളില്‍ അക്ഷരങ്ങള്‍ക്ക് ഒടിവുകളും
വളവുകളും കൂടി, കോറിയിടുന്നവയെല്ലാം
കുത്തിവരകളായി...രൂപങ്ങളില്ലാത്തവ, മനസുപോലെ.




എന്നിട്ടും അവയുടെ ആഴങ്ങളെ തേടാനിറങ്ങി
നീയെന്നെ മോഹിപ്പിച്ചു.... ഞാന്‍ കാത്തിരുന്നു
രൂപാന്തരങ്ങളില്‍ നിന്ന് നീ നിന്നെയും
പിന്നെയീ എന്നെയും കണ്ടെത്തുമെന്ന്...പക്ഷെ
കുത്തിവരകളില്‍ നീ മഷി കുടഞ്ഞൊഴിച്ചു...

വികൃതമായി തീര്‍ന്ന എഴുത്തുകളില്‍ നിന്ന്,
മഷിപ്പടര്‍പ്പുകളില്‍ രൂപങ്ങളെ കണ്ടെത്തുവാന്‍
ശ്രമിക്കുമ്പോള്‍ ഈ ഭ്രാന്തിന് ഒരു സുഖമുണ്ടായിരുന്നു
ഒന്നുമറിയാത്തവന്റെ നിഷ്‌കളങ്കതയുടെ സുഖം...
പുഞ്ചിരി... നിസ്സഹായത.... ഇത്തിരി സ്‌നേഹവും

മറന്നു, എഴുത്തിനെ...അക്ഷരങ്ങളെ...നിന്നെ
പിന്നെ എന്നെയും.... ഒക്കെയും...എല്ലാം മറന്നു.
കാലാന്തരങ്ങളില്‍ കരിവാരിത്തേച്ച മുഖങ്ങളെ
കാണുമ്പോള്‍ മാത്രം ഞാന്‍
ഭ്രാന്തിയായി മാറി.... തനി ഭാന്ത്രില്‍ ഞാന്‍
ഉറക്കെയുറക്കെ അട്ടഹസിച്ചുകൊണ്ടേയിരുന്നു..

.........................................................................................