Thursday 28 November 2013

ഞാന്‍.......



എവിടെയോ അസ്തിത്വം നഷ്ടപ്പെടുന്നു. ഞാന്‍..., ഞാനല്ലാതാകുന്നു.. ഈ മാറ്റത്തിന് ഒരു സുഖമുണ്ട്... പക്ഷെ എന്നെ ഞാനാക്കിയ എന്നെ ഓര്‍ക്കുമ്പോള്‍ നെഞ്ചിലൊരു നെരിപ്പോട്... മഴ പെയ്യുന്നതേയില്ല... (പെയ്യുന്നത് ഞാന്‍ അറിയുന്നില്ല), പുലരി കാണുന്നില്ല, പകലുകള്‍ രാത്രികളാകുന്നു... രാത്രികള്‍ പകലുകളും.... വായന മരിച്ചിരിക്കുന്നു.. തൂലിക കാണാതെ പോയി... ഇന്നലകളില്ല... നാളെകളുമില്ല.. ഇന്നില്‍ മാത്രം ജീവിക്കുന്നു.

നിരാശ... വ്യക്തമായ നിരാശ... നഷ്ടബോധം... പുച്ഛം തോന്നുന്നു. അതെ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്ന നിമിഷങ്ങള്‍... പരമ പുച്ഛം...

വേദനകളില്ല.. ശ്വാസംമുട്ടലുകള്‍ ശീലമായിരിക്കുന്നു. ഉള്ളിലേയ്ക്ക അരിച്ചിറങ്ങുന്ന തണുപ്പ് തണുപ്പല്ലാതായിരിക്കുന്നു... കസേരകള്‍ സന്തതസഹചാരികളെപോലെ... അക്ഷരങ്ങളുടെ വടിവുകളും ഒടിവുകളും മറന്നു തുടങ്ങുന്നു. മുന്നില്‍ ആകെയുള്ളത് ഈ വൃത്തികെട്ട വെളിച്ചം മാത്രമാണ്... മുന്നിലെ ചതുരക്കട്ട പുറപ്പെടുവിക്കുന്ന വെളിച്ചം... നിറമില്ലാത്തത്... ഉറക്കങ്ങളില്‍ ദൃശ്യങ്ങള്‍ ഓടി മറയുന്നു.. വേഗതയുടെ നിമിഷങ്ങള്‍ വിളിച്ചു കൂവുന്നു... ചെവിയില്‍ മുഴങ്ങുന്നതൊക്കെയും മിനിട്ടുകളോ നിമിഷങ്ങളോ മാത്രം ബാക്കിയെന്ന ഓര്‍മ്മപ്പെടുത്തലുകള്‍.... തയ്യാറായിരിക്കാനുള്ള സന്ദേശം... മനസ് എവിടെയാണ്...

എവിടെയും പണയപ്പെടുത്തിയ എന്റെ മനസ് എന്റെ ഓര്‍മ്മകളിലില്ല... പക്ഷെ അത് എന്റെ കൈയ്യിലുമില്ല... എവിടെപോയി ആവോ... ഓര്‍മ്മകളും നഷ്ടപ്പെട്ടിരിക്കുന്നു... ഉറക്കം... ഉറക്കം മാത്രം... ഉറക്കങ്ങള്‍ക്കിടയിലെ യാന്ത്രകിമായ ഓട്ടപ്പാച്ചിലുകള്‍ മാത്രമാണ് എന്റെ ദിവസങ്ങള്‍...

ബോറടിക്കുന്നു.... ശരിക്കും ബോറടിക്കുന്നു.. ശരിക്കും മടുത്തിരിക്കുന്നു... പറയാതിരിക്കാന്‍ വയ്യ... പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം... പക്ഷെ പറയാതിരിക്കുന്നതെങ്ങനെ.....


Thursday 15 August 2013



കാലം വീണ്ടും കണക്കുകൾ ആവർത്തിക്കുന്നു. ഒരേ പുസ്തകത്തിന്റെ അതേ പകർപ്പ്.... വേദനകളുടെ ആഴത്തിന് പക്ഷെ ഒരേ അളവായിരുന്നില്ല... അപക്വതയുടെ ചാപല്യവും പക്വമായ മനസിന്റെ വേദനയും തമ്മിൽ ജന്മാന്തരങ്ങളുടെ ദൈർഘ്യം. പാഴായി പോയ ഒരു പണി ചെയ്തതിന്റെ നിരാശയിൽ ആകും പണിപ്പുരയിലെ ആശാരി... 24 വർഷങ്ങൾ കാത്തിരുന്നിട്ടും ഒന്നും നേടാനാവാത്ത പ്രതിമ നിർമ്മിച്ച ആശാരിയുടെ വികൃത ചിത്രമായി ഈശ്വരൻ മാറിയിരിക്കുന്നു.... ദൈവമേ നിനക്കും തെറ്റ് പറ്റിയിരിക്കുന്നുവെന്നോ ?????


Saturday 8 June 2013



മഴ പെയ്തു തുടങ്ങുമ്പോഴെപ്പോഴോ
                                            'നീ' ഓര്‍മ്മകളിലേയ്ക്ക് കടന്നുവന്നു.
നിനക്ക് ഇരുളിന്റെ നിറം!
ചീഞ്ഞളിഞ്ഞ ശവത്തിന്റെ
നാറുന്ന ഗന്ധം!

നീ അണിഞ്ഞിരിക്കുന്നത്
മറ്റാരോ വലിച്ചെറിഞ്ഞ
ഭീകരതയുടെ മുഖംമൂടി!
ഇടക്കെവിടെയോ ഞാനറിയാതെ
മറന്നു വെച്ച കടലാസുതുണ്ടില്‍
നിന്നെക്കുറിച്ചു ഞാന്‍
കോറിയിട്ട വരികളില്‍ നീ...
നീ...നിലാവായിരുന്നു.

പരിണാമ സിദ്ധാന്തങ്ങള്‍ക്കിടയില്‍
എപ്പോഴോ നിനക്കും
മാറ്റം സംഭവിച്ചിരിക്കുന്നു.
നിന്റെ മുഖത്ത് ഞാന്‍ കണ്ട
രേഖകള്‍ നീ മൂടി മറച്ചു.
നീ...നിന്നില്‍ നിന്നും അകലെ
ഞാനറിയാത്ത ദൂരത്ത്
കാല്‍പാടുകള്‍ ഏല്‍ക്കാത്ത വഴികളില്‍
നീദ്രയെ തേടി നീ
അലയുകയാണ്.


കല്‍ത്തൂണൂകളില്‍ ആത്മാക്കളെ
ആവാഹിച്ചിരുത്തി
ആ നിലവിളിക്കായി നീ കാത്തിരിക്കുന്നു...
ബലിച്ചോറിന്റെ മിഴിനീര്‍ നനവിനെ
സ്വപ്‌നം കാണുന്നു നീ....

നീ ഭ്രാന്തന്‍........................................
നിനക്ക് മരണമില്ല, മുഷിപ്പില്ല.....
വിരസതയേല്‍ക്കാത്ത ദിനങ്ങള്‍
ഓരോന്നായ് ഇഴഞ്ഞു നീങ്ങുമ്പോള്‍
നീയെന്റെ ആത്മാവിനായ്
ദാഹിച്ചിരിക്കുമ്പോള്‍, 
ഞാന്‍ കുത്തി വരയ്ക്കുകയാണ്....
ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതകള്‍
എന്നു ഞാന്‍ തന്നെ കരുതുന്ന
 എന്റെ കിനാവുകളില്‍......
......................


Thursday 9 May 2013

പാഥേയം



കയറ്റിറക്കത്തിന്റെ പടികള്‍
എണ്ണിത്തിട്ടപ്പെടുത്തുവാനാകാതെ
കടന്നു വന്ന കാലം
ഇന്നീ അവസാന പടിയിറക്കത്തില്‍
ഓരോ ചുവടും മനസില്‍ തെളിയുംപോലെ
അഴുകാത്ത ഭാണ്ഢത്തില്‍
കുടിനീരും പൊതിച്ചോറും
മാത്രം നിറച്ചൊരു
യാത്രയുടെ തുടക്കം

എവിടെ നിന്നെന്നുമറിയില്ല
എന്നിട്ടും തുടക്കമിതെന്ന തോന്നല്‍.
ഇടതു കൈയില്‍ എന്റെ തന്നെയൊരു
ഭാഗമായി തീര്‍ന്ന ഈ ഘടികാരത്തിന്റെ
ഓട്ടം നിലയ്ക്കും മുന്‍പെ
നിന്നെ കണ്ടെത്തുവാനാകുമെന്ന പ്രതീക്ഷ,
എന്റെ അവസാന സ്വപ്‌നം.
ഒരു പക്ഷെ ആദ്യ സ്വപ്‌നത്തിന്റെ
അവസാന വരികളും.

നേട്ടങ്ങളുടെ ഒരു വലിയ ലോകം
പിന്നില്‍ നിന്നു വിളിക്കുന്നുവെന്ന്
ആരൊക്കെയോ പ്രലോഭിപ്പിച്ചിട്ടും
എന്റെ പാദങ്ങള്‍ക്ക് കരുത്തു
പകരുന്ന എന്നിലെ പ്രണയം

ലക്ഷ്യത്തിലേയ്ക്കുള്ള യാത്രിയിലെ
എന്റെ ആദ്യത്തെ സൂചിക തന്നെ
മിഴികളെ ഈറനണിയിച്ചു,
പാദങ്ങളെ തളര്‍ത്തി
മനസിനെ എരിതീയ്യിലേയ്ക്ക്
പിടിച്ചു തള്ളിയീ കാതുകളില്‍
വിളിക്കാത്ത അതിഥിയായി കടന്നു
വന്നയാ മൊഴികള്‍
'മരണം',
എന്ന മൂന്നക്ഷരത്തിന്റെ
കുരുക്കില്‍ നീ പിടഞ്ഞു വീണുവെന്ന്

ഒടുവിലാ സത്യത്തെയുള്‍ക്കൊണ്ട്
കടന്നുവന്ന വഴികളിലെ
പൊടിപടലങ്ങളേറ്റുവാങ്ങി
മലിനമായ ആ ഭാണ്ഢത്തെ
ഈ തെരുവിലുപേക്ഷിച്ച്
തിരിച്ചു നടക്കുമ്പോള്‍
ആ തുണിക്കെട്ടിനുള്ളില്‍
എന്റെ പാഥേയം
അവശേഷിച്ചിരുന്നു.


ജീവന്റെ നിലനില്‍പ്പിനായാരോ
പകര്‍ന്നേകിയൊരു പൊതിയിലച്ചോറ്.
വെള്ളിമുറ്റി, ദൂര്‍ഗന്ധംവമിക്കുന്ന
ആ പാഥേയമുപേക്ഷിച്ചു
ഞാന്‍ നടന്നു തുടങ്ങുമ്പോള്‍
'നിന്റെയാത്മാവിന്റെ വിശപ്പിന്റെ
ദാഹം എനിക്കു പിന്നില്‍
കലപില കൂട്ടുന്നത്
ഞാനറിഞ്ഞു'.....

Wednesday 24 April 2013

പെയ്തു തോരാത്തൊരു മഴ


ഉള്ളിലെവിടെയൊക്കെയോ
പെയ്തു തോരാത്ത ഒരു മഴയുടെ
അവശേഷിപ്പുകള്‍!!
കടിഞ്ഞാണ്‍ നഷ്ടപ്പെട്ട
മനസിന്റെ നേര്‍ത്ത വിലാപങ്ങള്‍!
ഓര്‍മ്മയുടെ ഓളങ്ങളെവിടെയോ
ചെന്നലയടിച്ച് അലിഞ്ഞില്ലാതാവുന്നു
ഒരു മരണത്തിന്റെ നേര്‍ത്ത
ശബ്ദം കാതുകളില്‍ മുഴങ്ങുന്നു.

ലക്ഷ്യങ്ങള്‍ തേടി യാത്രചെയ്യുന്ന
പഥികന്റെ ജീവിതയാത്ര
തടസ്സപ്പെടുത്തുവാന്‍ മരണത്തിന്റെ
വിളിയുമായി കാലദേവന്റെ വരവ്.

പാതി വഴിവക്കിലെവിടെയോ
ജീവിതയാത്ര നിര്‍ത്തി നീ
കാലദേവന്റെയൊപ്പം പോയി-
മറഞ്ഞപ്പോള്‍, വലിയൊരു മഴ
തകര്‍ത്തു പെയ്തിരുന്നു.
നീ നെയ്തു തന്ന സ്വപ്‌നങ്ങളും
ആ മഴയില്‍ കുതിര്‍ന്നു പോയി.

എന്റെ ഹൃദയത്തിനുള്ളില്‍
ആത്മാവിന്റെ അംശത്തിനായി
ഞാനൊരുക്കിയ ആ കിളിക്കൂട്!
ഞാനറിയാതെ തന്നെ നീ
ആ കിളിക്കൂട്ടിലേയ്ക്ക്
എങ്ങനെയോ കടന്നു വന്നു.
ജീവന്റെ ഭാഗമായി, ്ആത്മാവിന്റെ-
അംശമായി, എന്റേതു മാത്രമായി
ഞാന്‍ നിന്നെ സ്‌നേഹിച്ചു.

ആത്മനൊമ്പരത്തിന്റെ അഗാതതയി-
ലെവിടെയോ ചെന്നു പെട്ട നിന്റെ
വേദനകളൊരു മഴയിലൂടെ
അലിഞ്ഞില്ലാതാവുന്നത്് പാതിമറന്ന
നിന്റെ മുഖത്ത് പണ്ടു ഞാന്‍ കണ്ടിരുന്നു.
പക്ഷെ അതുപോലൊരു മഴയുടെ
കനത്ത യാമങ്ങളില്‍ തന്നെ നീ,
വേര്‍പാടിന്റെ ഏകാന്തത എനിക്കു-
സമ്മാനിച്ച്, ഒരുയാത്രമൊഴിപോലും
ചോദിക്കാതെയാ സ്‌നേഹക്കൂട്ടില്‍ നിന്ന്
ചിറകടിച്ച് പറന്നുയര്‍ന്നു.

നിന്റെ ചിതയിലെ ചൂട്
അന്തരീക്ഷത്തെ വിയര്‍പ്പിച്ചപ്പോള്‍
ഒരിളം തെന്നല്‍ പോലൊരു
വേനല്‍ മഴ കടന്നു വന്നു.
അതു പെയ്തു വീണതെന്റെയുള്ളിലെ
കിളിക്കൂട്ടിലേയ്ക്കായിരുന്നു.


ഇന്ന്, എന്റെ ഹൃദയത്തിന്റെ താളം
ആരുമില്ലാത്തയീ കിളിക്കൂടിന്റെ-
കാന്തതയില്‍ എവടെയോ തട്ടി
അലയടിച്ചില്ലാതാവുന്നു...!
നീ ഒഴിച്ചിട്ടുപോയ ഈ കൂട്
ആരുമില്ലാതേകമായിരിക്കുന്നു...

നീ വരുമെന്നു കരുതിയാ
മണ്‍പാതയുടെ അറ്റത്തു
കണ്ണും നട്ടു കാത്തിരുന്നപ്പോഴും
കടന്നു വന്നതൊരു പുതുമഴയായിരുന്നു.

നിനക്കു ഞാന്‍ പിണ്ഢം വച്ചു,
ബലിച്ചോറുരുട്ടി,
കൈകൊട്ടി നിന്നെ വിളിച്ചു.
അപ്പോഴും എവിടെ നിന്നെന്നറിയാതെ
ഒരു വലിയമഴ ആര്‍ത്തു കടന്നു വന്നു.
ഒലിച്ചു പോകുന്ന ബലിച്ചോറു നോക്കി
ഹൃദയം തകര്‍ന്നു നിന്ന എന്നിലേയ്ക്ക്
ബലിക്കാക്കയുടെ വിലാപം
അലയടിച്ചു കടന്നു വന്നു.
പിന്നെയത് മറ്റൊരാത്മാവിനെ തേടി
യാത്രയായിരിക്കാം.

ഇന്ന് ഒരിക്കല്‍ കൂടി ആ മഴ
തിരിച്ചെത്തിയിരിക്കുകയാണ്.
എന്തൊക്കെയോ നേടാനുള്ള ഒരു
വലിയ വെമ്പലുമായി.
ചെയ്തു തീര്‍ക്കുവാനൊരുപാടുണ്ട്
എന്ന നേര്‍ത്ത മന്ത്രണം
ആ മഴത്തുള്ളികളില്‍ നിന്നും
എനിക്കു കേള്‍ക്കാന്‍ കഴിയുന്നു.

എത്ര മഴ കടന്നു പോയാലും
നീയും നിന്റെ ഓര്‍മ്മകളും
ഒരിക്കലുമൊരു മഴയിലും
ഒലിച്ചു പോവില്ലെന്നൊരു മന്ത്രണം
ഉള്ളില്‍ ആരാലോ മുഴങ്ങുന്നു,
എന്റെ വാക്കുകളെനിക്കു തന്നെ
അവ്യയ്തമാകുന്നുവെന്നോ?

ഇന്നലത്തെ ആ മഴയുടെ
ഭീകരത ഉള്ളില്‍നിറഞ്ഞു നില്‍ക്കുമ്പോള്‍
ഭയത്തിന്റെ വലിയ കണികകള്‍
മനസിലൊരു പെരുമഴയായ് മാറുന്നു.


നീ തകര്‍ത്തു പെയ്‌തോളൂ,
പക്ഷെ നഷ്ടസ്വപ്‌നങ്ങളെനിക്ക്
സമ്മാനിച്ച് ഒന്നുമറിയാത്തപോലെ
കടന്നു പോകരുതെന്ന്
മനസാക്ഷി മന്ത്രിക്കുന്നു,
എന്റെ വേദന മനസിലാക്കി എന്നപോലെ
ആ മഴ തോരാനൊരുങ്ങുന്നതായി
എനിക്കു തോന്നി

കാലത്തിന്റെ ജീര്‍ണ്ണിച്ച
അവശേഷിപ്പുകള്‍ ബാക്കി തന്ന്...
ഈ മഴയും..........
പോകാനൊരുങ്ങുന്നുവെന്നോ....

Tuesday 26 March 2013

അതിഥി


തനിച്ചായിരുന്ന ഒരു നട്ടുച്ചയുടെ പകലിൽ
ഉമ്മറവാതിലിൽ കേട്ട മൃദുവായൊരു
താളത്താലെന്റെ ബോധമണ്ഡലത്തെ
ഉണർത്തുവാൻ വന്നൊരു വഴിപോക്കൻ!

നട്ടുച്ചയ്ക്ക് കുളിക്കരുതെന്നു മുത്തശ്ശി പറഞ്ഞു-
തന്നത്  മറന്നു ഞാൻ ഈറൻ മുടിയും
നെറ്റിയിൽ ചന്ദനവും മിഴികളിൽ കന്മഷിയുമായി
പതിവില്ലാത്ത കോലത്തിൽ വാതിൽ തുറന്നു.

മുഷിഞ്ഞ കാവി, തിളങ്ങുന്ന മിഴികൾ
തേജസാർന്ന മുഖം, മുഖത്തേക്ക്  മിഴുയൂന്നു-
വാനാകാതെ ഞാനാ വൃദ്ധനിൽ നിന്നും
ഓടി ഒളിച്ചു, 'എന്തെ' എന്ന ചോദ്യത്താൽ

ദാഹജലം ചോദിച്ച ശബ്ദത്തിന്റെ ഗാംഭീര്യം
എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി
തിരിഞ്ഞു നടക്കുവാൻ തുനിഞ്ഞതും
'നിൽക്ക്', എന്നൊരാജ്ഞ പിന്നിൽനിന്ന്

നിന്റെ കണ്ണുകൾക്ക്‌ ജീവനുണ്ട്,നിനക്കുള്ളിൽ
ഒരുപാടു സ്വപ്നങ്ങളുണ്ട് ,പ്രണയമുണ്ട്,
കുട്ടി നീ ഭാഗ്യവതി, എന്നു മോഴിഞ്ഞയാൽ
വെള്ളമെന്ന് വീണ്ടും മൊഴിഞ്ഞു

തിരിഞ്ഞു നടന്ന എന്റെ കൈകള്‍ അറിയാതെ
വാതില്‍ പൂട്ടിലേയ്ക്ക് നീണ്ടു ഭയത്താല്‍
വെള്ളമെടുക്കാനെടുത്ത കുറച്ചു നിമിഷങ്ങള്‍
തിരിച്ചെത്തി വാതില്‍ തുറന്നു.

മുന്നില്‍ ശൂന്യത, വാതില്‍ക്കലാരുമില്ല.
വഴുതിവീണ ഗ്ലാസിനെ പിന്നിലാക്കി
മൂറ്റത്തിറങ്ങി ഞാന്‍, വീണ്ടും ശൂന്യത
ഓടുകയായിരുന്നു വഴിയിലേയ്ക്ക്

നീണ്ട വഴിയുടെ വശങ്ങളിലേയ്ക്ക്‌
പാഞ്ഞമിഴികള്‍ വീണ്ടും തോറ്റു
അന്വേഷിച്ചവരുടെ കണ്ണില്‍ ഒന്നും
അറിയാത്തവന്റെ അമ്പരപ്പായിരുന്നു.

തിരികെ വന്ന് മിഴിപൂട്ടുമ്പോള്‍ ഉള്ളില്‍
തെളിഞ്ഞത് ഇരുമ്പു ഗേറ്റിന്റെ തുരുമ്പിച്ച
വിജാഗിരികള്‍ അയാളുടെ വരവില്‍
കരഞ്ഞു കേട്ടില്ലല്ലോ എന്നായിരുന്നു.

                       ഇതൊരു കവിതയല്ല.... എന്റെ ഒരു ദിവസത്തിന്റെ ഓർമയാണ്... ഒർമയായിരുന്നോ അതോ തോന്നലായിരുന്നോ എന്നു തിരിച്ചറിയാനാവാത്ത ഒരു അനുഭവത്തിന്റെ വ്യക്തമായ ചിത്രം....!

Wednesday 6 March 2013


എന്റെ മരണത്തോടുള്ള പ്രണയം
നഷ്ട പ്രണയത്തിന്റെ ദുഷിച്ച
അവശേഷിപ്പായിരുന്നില്ല...
അത്.....
പ്രണയം,
പ്രണയം മാത്രം
എന്റെ കമുകനോടുള്ള അതെ പ്രണയം

Thursday 7 February 2013






മറിഞ്ഞു വീണ മഷിക്കുപ്പിയുടെ ചിതറിത്തെറിക്കല്‍ ആരോ നിര്‍വചിച്ച ആകൃതി പോലെയായിരുന്നു. ഉള്ളിലെ ആത്മാവ് പുറത്തെക്ക് പരന്ന് ഒഴുകിയത് ഓരോ ചുവടിലും ഓരോ രൂപങ്ങളെ വരച്ചായിരുന്നു. അനന്തമായ ഒഴുക്കുപോലെ അത് പടര്‍ന്നു പോയി, കൂരിരുട്ടിന്റെ പ്രിതീതിയെ മാത്രം സൃഷ്ടിച്ചുകൊണ്ട്. ആ ഒഴുക്കില്‍ മാഞ്ഞു പോയത് വിവിധ വര്‍ണ്ണങ്ങളില്‍ ഞാന്‍ ചാലിച്ചെടുത്ത സ്വപ്‌നങ്ങള്‍ ആയിരുന്നു. എന്തായിരുന്നു ആ സ്വപ്‌നങ്ങളെന്ന് ഒരുപാട് ചോദ്യശങ്ങള്‍ നാലുപാടു നിന്നും കൂരമ്പുകളായി ചെവിയില്‍ തുളച്ചു കയറി. എനിക്ക് തന്നെ നിര്‍വചിക്കാനാവാത്ത കുറെ സ്വപ്‌നങ്ങള്‍. കറുപ്പിനെ വകഞ്ഞുമാറ്റി സ്വപ്നങ്ങളുടെ വര വീഴ്ത്തിയ പാടുകളെങ്കിലും ബാക്കി ഉണ്ടോ എന്നു കണ്ടെത്തുവാനുള്ള തീവ്രശ്രമം. ഇല്ല, അവശേഷിപ്പുക്കള്‍ക്ക് പ്രസക്തിയില്ല. തപ്പിതിരയലുകളില്‍ ഞാനും കറുപ്പില്‍ കുളിച്ചു. കറുത്ത ശരീരത്തെ വീണ്ടും വികൃതമാക്കുവാന്‍ വീണ്ടും കറുപ്പിന്റെ കണ്ണുപൊത്തിക്കളി. അപകര്‍ഷത ബോധത്തിന്റെ കൂരമ്പുകള്‍ എനിക്കുള്ളില്‍ നിന്നും പുറത്തേക്കു കൂടി പ്രവഹിച്ചപ്പോള്‍ ഇതൊരു യുദ്ധക്കളമായി മാറി. വൃത്തികെട്ട ശരീരം...! വൃത്തികെട്ട മനസ്...! പൊട്ടിത്തെറിച്ച ചില്ലു കഷ്ണങ്ങള്‍ പെറുക്കി കൂട്ടണമെന്ന ബോധം മനസിലേക്ക്...... ചിതറിത്തെറിച്ചവയെ പരതുമ്പോള്‍ കാലുകളില്‍ പല കഷ്ണങ്ങളും ചിത്രം വരച്ചു, പ്രാകൃത രൂപങ്ങളില്‍. മറ്റു പലതും ഈ വികൃത രൂപം കാട്ടി പേടിപ്പിച്ചു. പെറുക്കിയെടുത്തവ ഈ ശരീരത്തില്‍ എനിക്കാകെ ഇഷ്ടപെട്ട, ഞാന്‍ സുന്ദരം എന്നു വിശ്വസിച്ച ഈ കൈകളിലും ചിത്രം വരച്ചു. കറുത്ത പ്രതലത്തിലെ ചുവന്ന വര്‍ണ്ണങ്ങള്‍. കറുപ്പിനെ തോല്‍പ്പിക്കുവനുള്ള കുതിപ്പുപോലെ രക്തം ചുവന്ന ധാരയായി ഒഴുകി. ചുവന്ന നിറം, ചോരയുടെ മണം.., ഉള്ളില്‍ അസഹ്യമായ തിരയിളക്കം. വയറില്‍ ഒരു തിളച്ചു മറയല്‍ പോലെ. രക്തം എനിക്ക് വെറുപ്പാണ്. ഞാന്‍ കണ്ട മരണങ്ങളിലും വേദനകളിലും രക്തമൊരു പ്രതികാര ദാഹിയായിരുന്നു. കാലിടറുന്നുവോ എന്നാരോ ചോദിക്കും പോലെ. തോന്നലുകള്‍ യഥാര്‍ത്യത്തിലേക്ക് മനസിനെ എത്തിക്കും മുന്‍പേ ശരി തെറ്റുകളെ നിര്‍വചിക്കാനാവാതെ നിലത്തു വീണു. ഒരുപാടു ചില്ല് കഷ്ണങ്ങള്‍ക്ക് മേലേയ്ക്ക്. 22 വര്‍ഷങ്ങളായി എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന ശരീരത്തെ വീണ്ടും അവ വികൃതമാക്കി. ശവത്തെയും വെറുതെ വിടാത്ത കഴുകന്‍മാരുടെ വലിച്ചു പറിക്കല്‍ പോലെ വീണ്ടും വീണ്ടും മുറിവുകള്‍....