Tuesday, 7 February 2012



മനസില്‍ എവിടെയോ  മിഴിനീരിന്റെ നനവ് പടരുമ്പോള്‍ എന്നിലെ ഞാന്‍ ഇല്ലാതാവുകയാണ്...... ഞാനറിയാത്ത എന്നിലെവിടെയോ അലഞ്ഞുതിരിയുന്ന ഒരാത്മാവുണ്ട്...   ആരയോ തേടുന്ന,,, വഴിയറിയാതലയുന്ന,,, ഞാന്‍പോലുമറിയാത്ത ഒരാത്മാവ്....
ഇന്നലെ പെയ്ത മഴയില്‍ ഞാനറിഞ്ഞ കുളിരില്‍ എല്ലാമുണ്ടായിരുന്നു.... വേദനയുടെ പുതപ്പില്‍ ചുരുണ്ടുകൂടുമ്പോള്‍ ഉള്ളിലെ പെരുമ്പറയുടെ മുഴക്കമായിരുന്നു താരാട്ട്... ഇറുക്കിയണച്ച മിഴികള്‍ക്കു പിന്നില്‍ ഇല്ലാതായത് ഒരു വലിയ ലോകമായിരുന്നു.... ഞാനെന്റേതെന്ന് മാത്രം കരുതിയ ഒരു വലിയ ലോകം...
കേട്ട മൊഴികളില്‍ ഒളിച്ചിരുന്ന കൂരമ്പുകള്‍ എനിക്കുള്ളിലേക്ക് തറഞ്ഞു കയറുന്നത് ഞാന്‍പോലുമറിഞ്ഞില്ല... വേദനിക്കുന്നുവെന്ന് എനിക്കുപോലും മനസിലായില്ല..... എന്തുപറ്റി എനിക്കെന്നു ചിന്തിക്കുമ്പോള്‍, വേദനയുടെ ഉറവിടത്തെപ്പറ്റി ചിന്തിക്കുവാന്‍, മനസിലാക്കുവാന്‍ തയ്യാറാകാത്ത മനസില്‍ എന്തായിരുന്നു.... വേദനിക്കുന്നില്ലയെന്ന് സ്വയം ബോധിപ്പിക്കുവാനുള്ള ശ്രമത്തില്‍ ഇല്ലാതായി തീര്‍ന്നത് കാത്തിരുന്ന വര്‍ഷങ്ങളുടെ നൊമ്പരങ്ങളാണെന്ന് പോലും ഓര്‍ക്കാതെ ഞാന്‍ നേടാന്‍ ശ്രമിച്ചതെന്താണ്..... ഉത്തരങ്ങള്‍ തേടി അലയാന്‍ തുടങ്ങിയ നാളുകള്‍ മാത്രം അവസാനിക്കാതിങ്ങനെ കൂടെ...
എവിടെയോ കണ്ടെത്താനാവുമെന്ന് കരുതിയ വസന്തം ഇനിയൊരിക്കലും വരില്ലന്നറിയുന്നു... ഇനിയൊരിക്കലും പൂക്കാത്ത വാകമരചില്ലയില്‍ സ്വപ്നങ്ങളൊരിക്കലും കൂടുകൂട്ടില്ല... ഇലപൊഴിക്കുന്ന മഞ്ഞുകാലത്തിലൂടെന്നപോലെ നടന്നുനീങ്ങേണ്ടിയിരിക്കുന്നു.... ഇനിയീ വഴികള്‍ ഒരിക്കലും കാണില്ല... യാത്ര ചോദിക്കുവാന്‍ പോലും ഇവിടാരും അവശേഷിക്കുന്നില്ല എന്നതിന്റെ വേദന.... എങ്കിലും യാത്ര പറയുകയാണ്..., കൂടെയുണ്ടായിരുന്ന കാലത്തോട്...വെറുതെയെങ്കിലും നിന്നോടും..... പോകാണേ ഞാനെന്ന്, ഒരു നാടന്‍ പെണ്‍കുട്ടിയുടെ മൊഴികള്‍പോലെ...
വഴിയേറയും വിജനമായിരുന്നു.... മഴക്കാറുനിറഞ്ഞ ആകാശം ബാക്കിവച്ച ഇരുളും തണുപ്പും പിന്നെ ക്രൂരമായ ഒരു നിശബ്ദതയും എനിക്കൊപ്പം നടന്നു നീങ്ങി... കാലടികളില്‍ ഞെരിഞ്ഞമരുന്ന ഇലകളുടെ നൊമ്പരം പോലും അപ്പോള്‍ ഞാനറിഞ്ഞു.... എവിടെനിന്നോ ഒരു പിന്‍വിളി കേള്‍ക്കുന്നുവെന്ന് സ്വപ്നം കാണുമ്പോളും ഒരിക്കലും അതുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു... എന്നിട്ടും തിരിഞ്ഞു നോക്കുവാന്‍ തോന്നുന്ന മനസിന്റെ സ്‌നേഹത്തിന്റെ ആഴം എന്നെ അത്ഭുതപ്പെടുത്തുന്നു....
 വര്‍ഷങ്ങളുടെ നീണ്ടസ്വപ്നങ്ങള്‍ പിന്നില്‍ ഉപേക്ഷിച്ചുള്ള ഈ യാത്ര... കൈയ്യില്‍ കരുതുവാന്‍ ഇനിയൊന്നും ബാക്കിയില്ലാത്തതിന്റെ ദാരിദ്ര്യം.... ആകെ അവശേഷിക്കുന്ന ഓര്‍മ്മകളുടെ വിഴുപ്പുഭാണ്ഡം ചുമക്കുവാന്‍ കഴിയാത്ത ബലഹീനത..... ഇവിടെ ഞാന്‍ ഞാനല്ലാതായിതീര്‍ന്നിരിക്കുകയാണ്... എന്നിലെ എന്നെ നഷ്ട്‌പ്പെടുത്തിയ ലോകത്തിന്റെ വികൃതികള്‍...
ഇനി കാരണങ്ങളില്ല..., യാത്രകളില്ല..., വഴിയും അവസാനിച്ചിരിക്കുന്നു... മഴപെയ്തു തുടങ്ങിയിരിക്കുന്നു... ഞാന്‍ പോകുകയാണ്.... മഴ നനഞ്ഞ്...., മനസിനെ മഴയില്‍ ഒഴുക്കിവിട്ട്..., എന്നെ തന്നെ മറന്നൊരു യാത്ര..... പിന്‍ വിളികള്‍ക്ക് കാതോര്‍ക്കാതെ....
മഴ പെയ്തു കൊണ്ടെയിരിക്കുന്നു............ കോരിച്ചൊരിയുന്ന മഴ പറയുന്നത് എന്താണെന്നും ഞാനറിഞ്ഞില്ല.
(ഏതോ വിഭ്രാന്തിയില്‍ മനസില്‍ തോന്നിയ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മക്ക്...)



2 comments:

  1. മഴയത്ത് മനസിനെ നനയാന് വിട്ടിട്ട് ഇല്ലാത്തവഴികളിലൂടെ ദേഹം വെടിഞ്ഞ ദേഹിയെപോലെ യാത്രയാവുന്നത് വിഭ്രാന്തിയല്ല....
    യാഥാര്ത്ഥ്യത്തെ നേരിടാന് ഭയന്ന്, ഭീതി മറച്ചുവെച്ചുള്ള, ഒളിച്ചോട്ടമാണ്..

    നന്നായി്ട്ടുണ്ട് വിഭ്രാന്തിയുടെ നേരിയനിലവിളി

    ReplyDelete
    Replies
    1. ഒളിച്ചോടിയിട്ടുണ്ടാവാം.... പക്ഷെ അതു പലപ്പോഴും എന്നില്‍ നിന്നു തന്നെയാണ്.... ഞാനറിയുന്ന എന്നില്‍ നിന്ന്... സ്വപ്‌നങ്ങളില്‍ നിന്ന്.... ജീവിക്കാന്‍ ഇനി പ്രേരിപ്പിക്കില്ല എന്നറിയുന്ന സ്വപ്‌നങ്ങളില്‍ നിന്ന്.... യാഥാര്‍ത്ഥ്യത്തെ നേരിടാത്തത് തോല്‍ക്കുമെന്നു പേടിച്ചല്ല....ജയിച്ചാലോ എന്ന ഭയം കൊണ്ടാണ്.... ഞാന്‍ ജയിച്ചാല്‍ ഇല്ലാതാകുന്നതിന്റെ വിലയറിഞ്ഞിട്ടാണ്... ഇതാവാം യാഥാര്‍ത്ഥ്യത്തില്‍ വിഭ്രാന്തി....അല്ലെ?

      Delete